കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സര മോഹവുമായി അവതരിച്ച വ്യാപാരി നേതാവിന്റെ ഇടത് പാളയത്തിലേക്കുള്ള ചുവടുമാറ്റത്തിൽ ഞെട്ടലുമായി കോൺഗ്രസും യു.ഡി.എഫും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് ചർച്ചയാകുന്നത്.
യു.ഡി.എഫിനായി മത്സരിക്കുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി രാജു കായംകുളം മണ്ഡലത്തിൽ സജീവമായിരുന്നു. സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി അനൗദ്യോഗിക ധാരണക്ക് ശേഷമാണ് രംഗത്തിറങ്ങിയതെന്നായിരുന്നു രാജു പക്ഷത്തിന്റെ പ്രചാരണം. പഴയ കോൺഗ്രസ് ബന്ധങ്ങളുടെ പിൻബലത്തിൽ നടത്തിയ നീക്കത്തിൽ ഒരു വിഭാഗം കോൺഗ്രസുകാരുടെ പിന്തുണയും ലഭിച്ചിരുന്നു.
സീറ്റ് ഉറപ്പിക്കാനായി സ്വാധീനവലയത്തെ കളത്തിലിറക്കാനും രാജുവിന് കഴിഞ്ഞിരുന്നു. എന്നാൽ, വ്യാപാരി നേതാവിന്റെ രംഗപ്രവേശത്തിൽ കോൺഗ്രസ് നേതൃത്വത്തിലെ പ്രബലപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.
ഇതിനിടെ പേമെന്റ് സീറ്റ് ആരോപണവും ഉയർന്നതോടെ ഉന്നത കോൺഗ്രസ് നേതാക്കളും വെട്ടിലായി. തങ്ങളെ പ്രതിരോധത്തിലാക്കിയ നടപടിക്കെതിരെ കടുത്ത സ്വരത്തിൽ ഇവർ പ്രതികരിച്ചതായും സൂചനയുണ്ട്. ഇതോടെ നേതൃത്വത്തിന്റെ അറിവില്ലാതെയുള്ള നാടകീയ നീക്കങ്ങളാണ് നടന്നതെന്ന ചർച്ചകൾ സജീവമായി. വ്യാപാരി സംഘടന പിൻബലത്തിൽ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം ഇതോടെയാണ് പാളിയതത്രെ.
വിദ്യാർഥി രാഷ്ട്രീയ കാലം മുതലുള്ള കോൺഗ്രസ് പശ്ചാത്തലവും ഡി.സി.സി മെംബറായി പ്രവർത്തിച്ച അനുഭവവും നേതാക്കളുമായുള്ള ബന്ധവും അനുകൂലമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇടതുപക്ഷത്തേക്കുള്ള മലക്കം മറിച്ചിലെന്നാണ് സംസാരം. ഇതിനിടെ തീരുമാനം ഇല്ലാതെയാണ് ഇടത് സമീപനം സ്വീകരിച്ചതെന്ന വിമർശനവും സംഘടനക്കുള്ളിൽ ശക്തമാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ രാഷ്ട്രീയ നിലപാടിനെതിരെ പരസ്യ പ്രതികരണവുമായി വ്യാപാരികളും രംഗത്തിറങ്ങിയെന്നത് ശ്രദ്ധേയമാണ്.
യു.ഡി.എഫ് പശ്ചാത്തലമുള്ള വ്യാപാരികളാണ് പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. രാജുവിന് സീറ്റ് ഉറപ്പിക്കാനായി അനുകൂലികൾ സാമൂഹിക സമ്മർദം ശക്തമാക്കാൻ കളം നിറയുന്നതിനിടെയുള്ള നേതാവിന്റെ പിന്മാറ്റം ഇവരെയും വലക്കുന്നതായി. ഒരു രാത്രി കൊണ്ടുള്ള നിലപാട് മാറ്റത്തിന് പിന്നിൽ അതിന്റെതായ കാരണങ്ങളുണ്ടെന്നാണ് അണിയറ വർത്തമാനം.
എന്നാൽ, സാമ്പത്തിക പിൻബലത്തിൽ കോൺഗ്രസിനെ വിലക്ക് എടുക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ഇതിനെ അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശകരുടെ വാദം. വ്യാപാരി നേതാവിന് സീറ്റ് നൽകിയാൽ ‘പേമെന്റ്’ ആരോപണം നേരിടേണ്ടി വരുമെന്ന ഭയവും നേതൃത്വത്താനുണ്ടായത്രെ. എന്നാൽ, സീറ്റ് നൽകിയാൽ സ്വതന്ത്ര ചിഹ്നത്തിലെ മത്സരിക്കുകയുള്ളുവെന്നതാണ്യു.ഡി.എഫുമായി തെറ്റാൻ കാരണമായതെന്നാണ് വ്യാപാര പക്ഷം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.