അമ്പലപ്പുഴ: ഒമ്പതാമത് കരുമാടി ജലോത്സവം ഞായറാഴ്ച നടക്കും. കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക്, തകഴി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപമാണ് ജലോത്സവം നടക്കുന്നതെന്ന് ജലോത്സവസമിതി ചെയർപേഴ്സൺ കൂടിയായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കവിത, ജലോത്സവ സമിതി കൺവീനർ സി. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം, പഞ്ചായത്തംഗങ്ങളായ കരുമാടി മുരളി, ബിന്ദു, കരുമാടിക്കുട്ടൻസ് പ്രസിഡൻ്റ് പി. പ്രദീപ് കുമാർ, സെക്രട്ടറി ഷാജി കരുമാടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിരണം ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയ ദിവാൻ, ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ, ആനാരി ബോട്ട് ക്ലബിന്റെ ആനാരി, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ വെള്ളം കുളങ്ങര എന്നീ ചുണ്ടൻ വള്ളങ്ങളും വെപ്പ് എ ഗ്രേഡിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡിൽ നാല് വള്ളങ്ങളും തെക്കനോടി വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഫൈബർ ചുണ്ടൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ജലോത്സവത്തിൽ മാറ്റുരക്കും.
ഇതാദ്യമായി വള്ളംകളിക്കായി ജില്ല പഞ്ചായത്തിൽനിന്ന് ഒരു ലക്ഷം രൂപയുടെ ധന സഹായം അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സാംസ്കാരിക ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. ജി. സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണവും മാസ്ഡ്രിൽ സ്വീകരണവും മന്ത്രി എം. ലിജു നിർവഹിക്കും.
റെജി ചെറിയാൻ എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ. മഹേന്ദ്രൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാർ, കെ.ടി.ബി സി ആൻഡ് പുണ്യാളൻ നിരണം ക്യാപ്റ്റൻ റെനി ഫിലിപ്പോസ്, ജലോത്സവ അവതരണ ഗാനരചയിതാവ് അജയൻ കൊല്ലവന എന്നിവരെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനീഷ് എം. പുറക്കാട്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. കവിത, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാഞ്ജലി എന്നിവർ ആദരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ് സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.