അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽപെട്ട പിഞ്ചുബാലന് സർക്കാന്റെ ചികിത്സ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന് പരാതി. ഒരുമാസമായി കുടുംബം ദുരിതത്തിൽ. ദൈന്യത തിരിച്ചറിഞ്ഞ ചില ഡോക്ടർമാരുടെയും ജീവനക്കാരുടെയും മറ്റ് കൂട്ടിരിപ്പുകാരുടെയും സഹായത്തിലാണ് ദൈനംദിനകാര്യങ്ങൾ നടക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് താമരപ്പാടം ചുള്ളിയാർമേട് അളകാപുരികോളനിയിൽ മുരുകൻ-മഹേശ്വരി ദമ്പതികളുടെ മകൻ രണ്ട് വയസ്സുകാരൻ ശ്വാസതടസ്സംമൂലം കഴിഞ്ഞ 27ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടികവർഗ-വിഭാഗത്തിൽപെട്ട കുടുംബമാണെന്ന് മതിയായ രേഖകൾ കൈവശമില്ലാത്തതിനാൽ തുടക്കത്തിൽ ചികിത്സ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് മതിയായ രേഖകൾ നൽകിയെങ്കിലും അതിന് കാര്യമായ മാറ്റമുണ്ടായില്ല.
ഇതിനിടെ പലതവണ സ്വകാര്യ ലാബുകളിൽ പരിശോധനകൾ നടത്തി. അതിനെല്ലാം മറ്റുള്ളവരുടെ സഹായവുംകിട്ടി. സന്നദ്ധസംഘടകൾ ആശുപത്രി വളപ്പിൽ നൽകുന്ന സൗജന്യ ഭക്ഷണമാണ് മൂത്തമകൾ നാലരവയസ്സുകാരി അടക്കമുള്ള കുടുംബത്തിന്‍റെ വിശപ്പകറ്റുന്നത്.
പട്ടികവർഗക്കാരുടെ ചികിത്സയും അവരുടെ ഭക്ഷണവും മരുന്നും മറ്റ് പരിശോധനകളും യാത്രാചെലവും സൗജന്യമായി നൽകുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ മെഡിക്കൽകോളജ് ആശുപത്രികളിലുമുണ്ട്. ഇതിനായി പ്രത്യേക പ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഈ കുടുംബത്തിന് വേണ്ട സഹായങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് മുരുകൻ പറയുന്നത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ അടുത്തദിവസം ആശുപത്രി വിടാമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് തിരികെ മടങ്ങാനും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.