ആലപ്പുഴയുടെ മാലിന്യ സംസ്കരണ രീതികൾ പഠിക്കാൻ എത്തിയ ശ്രീലങ്കൻ, നേപ്പാൾ സംഘം
ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു
ആലപ്പുഴ: ആലപ്പുഴയുടെ മാലിന്യസംസ്കരണ രീതികൾ പഠിക്കാൻ ശ്രീലങ്കൻ, നേപ്പാൾ സംഘമെത്തി. ഇന്ത്യ, സ്വിറ്റ്സർലൻഡ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ടാഗ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് സംഘം ആലപ്പുഴയിലെത്തിയത്.
കിലയും ഐ.ഐ.ടി ബോംബെയും സംയുക്തമായി ചാത്തനാട് നടപ്പാക്കിയ വികേന്ദ്രീകൃത ദ്രവമലിന്യ സംസ്കരണ പ്ലാന്‍റ് -ഡീ.വാട്സ്, ആലിശ്ശേരിയിലെ ഹരിത കർമസേനയുടെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി എന്നിവ സംഘം സന്ദർശിച്ചു. നേപ്പാളിൽനിന്ന് സുദർശൻ, യാഷ് കർമാചാര്യ എന്നിവരടങ്ങുന്ന ഏഴംഗ സംഘവും ശ്രീലങ്കയിൽനിന്ന് റുവന്തി, ഫിർന എന്നിവരടങ്ങുന്ന ഏഴംഗസംഘവും സി.ഇ.ഡി പ്രതിനിധികൾ ഡോ. ബാബു അമ്പാട്ട്, ബൈജു, ജയന്തി എന്നിവരുമാണ് സന്ദർശിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ എൻവയൺമെന്‍റ് ആൻഡ് ഡെവലപ്മെന്‍റ് സെന്‍ററാണ് കേരളത്തിലെ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നഗരസഭ ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സുമേഷ് പവിത്രൻ, ടെൻഷി സെബാസ്റ്റ്യൻ, എ.എസ്. ഗിരീഷ്, സി.വി. രഘു, കാൻ ആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നഗരത്തിലെ വികേന്ദ്രീകൃത ജൈവ അജൈവ മാലിന്യസംസ്കരണ രീതികളും ഇച്ഛാശക്തിയോടെയുള്ള പദ്ധതി നിർവഹണവുമാണ് ഭവനങ്ങളും പൊതു ഇടങ്ങളും ശുചിയായിരിക്കാൻ കാരണമെന്ന് സംഘം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.