പെട്ടിയും പറയും 'പെട്ടിയിലാകും' വെര്‍ട്ടിക്കല്‍ ആക്സിൽ ഫ്ലോ പമ്പുകൾ വിജയകരം

കുട്ടനാട്: പെട്ടിയും പറക്കും പകരം കുട്ടനാട്ടിലെങ്ങും ഇനി മോട്ടോർ പമ്പുകൾ സ്ഥാനം പിടിക്കും. ' വെർട്ടിക്കൽ ആക്സിൽ ഫ്ലോ പമ്പ്' എന്ന മോട്ടോറുകളാണ് നെൽപാടങ്ങളിൽ പ്രവർത്തിപ്പിക്കുക. ഒരേ മാതൃകയിലുള്ള മോട്ടോർ പമ്പുകൾക്ക് പ്രവർത്തന ക്ഷമത ഏറെയാണെന്നതാണ് പ്രത്യേകത. പാടശേഖര സമിതികൾക്ക് ജില്ല പഞ്ചായത്ത് സൗജന്യമായി ഇവ ലഭ്യമാക്കും. കുട്ടനാട്ടിലെ റാണി -ചിത്തിരക്കായൽ പാടശേഖരങ്ങളിൽ ഒരു വര്‍ഷമായി ഈ മോട്ടാർപമ്പ് ഉപയോഗിക്കുന്നുണ്ട്. വിജയമെന്ന് കണ്ടതോടെ കുട്ടനാട്ടിലും അപ്പർ കുട്ടനാട് മേഖലകളിലേക്കും പമ്പിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽപെടുത്തി (ആർ.കെ.വി.വൈ) മോട്ടോർ ഷെഡ് നിർമിക്കുന്നത് കൃഷിവകുപ്പിന്റെ എൻജിനീയറിങ് വിഭാഗമാണ്. വൈദ്യുതി കണക്ഷന് സർവിസ് കേബിളുകൾ വാങ്ങാൻ തുക പാടശേഖരങ്ങളുടെ ഫണ്ടിൽനിന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോട്ടോർപമ്പ് സ്ഥാപിക്കുന്നതോടെ വളരെ വേഗത്തില്‍ പാടശേഖരത്തിലെ പമ്പിങ് പൂര്‍ത്തിയാക്കാന്‍ കഴിയും. പുഞ്ചകൃഷിക്കു മുമ്പ് പാടശേഖരങ്ങളിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. 27 ഞാറ്റുവേലകളിൽ 10 എണ്ണം നല്ല മഴ ലഭിക്കുന്നവയാണ്. ഇക്കാലയളവിൽ നെൽകൃഷിയെ രക്ഷിക്കുന്നതിൽ പെട്ടിക്കും പറക്കുമുള്ള സ്ഥാനം വലുതാണ്. വെള്ളം ഒഴുക്കിവിടുന്ന പെട്ടിയും വെള്ളം വലിച്ചെടുക്കുന്ന പറയുടെ രൂപത്തിലുള്ള ഉപകരണവും അടങ്ങുന്നതാണ് പെട്ടിയും പറയും. മോട്ടോറിന്റെ സഹായത്തോടെയാണ് പ്രവർത്തനം. പാടശേഖരങ്ങളിൽനിന്ന് വെള്ളം വറ്റിക്കുന്നതിനും ജലദൗർലഭ്യമുള്ളപ്പോൾ പുറംതോട്ടിൽനിന്ന് പാടശേഖരത്തിലേക്ക് പമ്പ് ചെയ്യുന്നതിനുമാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മഹാഗണി, തേക്ക് തുടങ്ങിയ തടികളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. പെട്ടിയും പറയും കുറ്റമറ്റ രീതിയിൽ നിർമിക്കുന്നവരുടെ എണ്ണം കുറഞ്ഞതും നിർമാണ -കൈകാര്യച്ചെലവ് കൂടുതലായതും കർഷകർക്ക് തിരിച്ചടിയായിരുന്നു. പകരമെത്തുന്ന പമ്പ് വെള്ളത്തിൽ മുക്കിയിടാമെന്നതും പ്രത്യേകതയാണ്. കർഷകർക്ക് അനായാസം കൈകാര്യം ചെയ്യാനും കഴിയും. എന്നാൽ, വോൾട്ടേജ് വ്യതിയാനമുള്ള സ്ഥലങ്ങളിൽ ഈ മോട്ടോർ ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് തിരിച്ചടി. അനുശോചിച്ചു ആലപ്പുഴ: മുന്‍ മെത്രാന്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്‍റെ വേർപാടിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അനുശോചിച്ചു. ആലപ്പുഴ രൂപത മെത്രാനായി 21 വര്‍ഷം പ്രവർത്തിച്ച പിതാവിന്‍റെ വേര്‍പാട് ഏറെ ദുഃഖകരമാണ്. 2005ല്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനായി ചുമതല നിര്‍വഹിക്കുന്ന സന്ദര്‍ഭത്തില്‍ പിതാവ് നല്‍കിയ ഉപദേശ നിർദേശങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നതായും എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.