മാരകരോഗങ്ങൾ വിലകൊടുത്ത് വാങ്ങുന്നു -മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: വിഷലിപ്തമായ ചിക്കനും പച്ചക്കറികളും പഴങ്ങളും കഴിച്ച് മാരകരോഗങ്ങൾ വിലകൊടുത്ത് വാങ്ങുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന കേരള ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ കേരളത്തിൽ തഴച്ചുവളരുന്ന വ്യവസായമായി ആശുപത്രികൾ മാറി. മലയാളികളിലേറെയും കാണുന്നത് ജീവിതശൈലീ രോഗങ്ങളാണ്. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും ചിക്കനുമെല്ലാം കഴിക്കുന്നതാണ് കാരണം. രാസപദാർഥങ്ങൾ അടങ്ങിയ ആഹാരം നൽകിയും തൂക്കവും വലിപ്പവും ഉണ്ടാകാൻ ഹോർമോൺ കുത്തിവെച്ചും ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന ചിക്കനാണ് വാങ്ങിക്കഴിക്കുന്നത്. പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും കാര്യത്തിലും സമാന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഹംസ പുല്ലാട്ടിൽ അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എസ്. ദിനേഷ് ഭരണഘടന -ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, ട്രഷറർ എം. നൗഷാദ്, എക്സിക്യൂട്ടിവ് അംഗം ടി.എം. അബ്ദുൽ വാഹിദ്, ഓൾ കേരള മീറ്റ് മർച്ചൻറ്സ് അസോ. സംസ്ഥാന സെക്രട്ടറി ഒ. അഷ്റഫ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.വി. ബൈജു സ്വാഗതവും കൺവീനർ കെ.എക്സ്. ജോപ്പൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.