സലീന
കായംകുളം: കൊറ്റുകുളങ്ങരയിൽ വിവാഹ സത്കാര ചടങ്ങിന് എത്തിയ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ താലൂക്കാശുപത്രിയിൽ ചികിത്സ വീഴ്ചയെന്ന് ആക്ഷേപം. ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമിന്റെ ഭാര്യ സലീന (42) മരിച്ച സംഭവത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. കായംകുളം മർക്കൻ്റെയിൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും വടക്കേ തോപ്പിൽ കുടുംബാംഗവുമായ സലീനക്ക് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കൊറ്റുകുളങ്ങര പാഞ്ചേരിൽ പുരയിടത്തിൽ വച്ചാണ് കടിയേറ്റത്. ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവെ സമീപ പുരയിടത്തിൽ പാർക്ക് ചെയ്ത കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിച്ച പാമ്പ് ഇഴഞ്ഞ് പോകുന്നത് മകൾ നാസിയ കണ്ടിരുന്നു.
ഉടൻ സമീപത്തെ സ്വകാര്യ ക്ലിനിക്കിൻ എത്തിയെങ്കിലും ഗൗരവം മനസിലാക്കിയ ഇവർ വിദഗ്ധ ചികിത്സ തേടാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിയത്. എന്നാൽ അത്യാഹിതത്തിലുണ്ടായിരുന്ന ഡോക്ടറുടെ പരിചയ കുറവ് ചികിത്സയെ ബാധിക്കുകയായിരുന്നത്രെ. രക്തപരിശോധയിൽ വിഷാംശം കണ്ടെത്താൻ കഴിയാതിരുന്ന കാരണം ചൂണ്ടികാട്ടി ചികിത്സ നൽകിയില്ല. ഇതിനിടെ ശുചിമുറിയിലേക്ക് പോയ സലീന ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തി ഒരു മണിക്കൂറിന് ശേഷമാണ് മരണം സംഭവിക്കുന്നത്. ഈ സമയത്തിനുള്ളിൽ ആൻ്റിവെനം ആശുപത്രിയിൽ ഉണ്ടായിട്ടും നൽകാൾ കഴിയാതിരുന്നത് വീഴ്ചയായി.
കൂടാതെ ലഭ്യമാകുന്ന സംവിധാ മികച്ച ആശുപത്രിയിൽ എത്തിക്കാനാകുമായിരുന്നിട്ടും ഇതിനും സൗകര്യം ഒരുക്കിയില്ലന്നാണ് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ പാമ്പ് കടിയേറ്റതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം വന്നതോടെ സംഭവത്തിൽ താലൂക്കാശുപത്രിക്ക് എതിരെ ജനരോഷം ഉയരുകയാണ്. സലീനയുടെ കബറടക്കം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കായംകുളം ടൗൺ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.