ഭീതിയുടെ നടുവിൽനിന്ന് നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അമീൻ

ചെങ്ങന്നൂർ: ഭീതിയുടെ നടുവിൽനിന്ന് യാതനകൾ സഹിച്ച് നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അമീൻ. യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ മലയാളികളായ മുന്നൂറോളം വിദ്യാർഥികളിൽ ഒരാളാണ് മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കിഴക്കേ പാലക്കീഴിൽ മുഹമ്മദ് അമീൻ (22). 14 ദിവസത്തെ ബങ്കർ ജീവിതവും പട്ടിണിയും യാതനകളും അതിജീവിച്ചാണ് അമീന് ജന്മനാട്ടിൽ എത്താനായത്. യുക്രെയ്നിലെ സുമി സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് മുഹമ്മദ് അമീൻ. ഐസുകൾ ശേഖരിച്ചാണ് ഉപയോഗിക്കാനുള്ള വെള്ളം കണ്ടെത്തിയിരുന്നത്. നടുക്കുന്ന ഓർമകളിലും തന്നെപോലുള്ള ആയിരങ്ങളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വേണ്ടത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അമീനും പിതാവ് അബ്ദുല്ലയും. വെടിനിർത്തലും സുരക്ഷിതപാതയും ഒരുക്കിയ ശേഷം ഇന്ത്യൻ പൗരന്മാരെ സുമിയിൽനിന്ന് 175 കി.മീ. അകലെയുള്ള പോൾട്ടോവയിൽ എത്തിച്ച് അവിടെനിന്ന് പടിഞ്ഞാറൻ അതിർത്തി വഴി പോളണ്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ഏഴുമണിക്കൂർ യാത്രചെയ്ത് ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി ഉൾപ്പെടെയുള്ളവർ സ്വീകരിക്കാൻ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.