കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഒത്തുചേർന്ന പ്രകാശധാരകൾ -പന്ന്യൻ രവീന്ദ്രൻ

വള്ളികുന്നം: രണ്ടു വഴികളിൽക്കൂടി ഒന്നായി ചേർന്ന നദികളാണ് കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കാമ്പിശ്ശേരി, തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം വള്ളികുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഒത്തുചേർന്ന പ്രകാശ ധാരകളായിരുന്നു ഇരുവരും. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം നിരോധിച്ചപ്പോൾ ഏറ്റവും മുന്നിൽനിന്ന് പോരാടാൻ തോപ്പിൽ ഭാസി ജനപ്രതിനിധിയായി ഉണ്ടായിരുന്നു. നമ്മുടെ നാടിന്‍റെ ചരിത്രം ജനങ്ങളിൽ എത്തിക്കുന്നതിനാണ് കാമ്പിശ്ശേരി, തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷിക്കുന്നത്. ചരിത്രം നമ്മെ ഒരുപാട് പഠിപ്പിക്കുന്നുണ്ട്. ചരിത്രം ഒരുപാട് ഓർമകൾ തരുന്നുണ്ട്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കാൻ ഒരു പാടുപേർ ജീവൻ കൊടുത്തിട്ടുണ്ട്. മനുഷ്യനെ മതത്തിന്‍റെ പേരിൽ കൊണ്ടുപോയി വേലിക്ക് പുറത്ത്​ നിർത്തുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഇതിന് കാരണം മതാധിഷ്​ഠിത രാഷ്ട്രീയ പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത് എന്നതാണ്​. ഇവർ നമ്മുടെ സമ്പത്തെല്ലാം മുതലാളിമാർക്ക് വിൽക്കുന്നത് നോക്കിനിൽക്കാൻ കഴിയില്ല. മതനിരപേക്ഷ രാജ്യമായി നിലനിൽക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. വള്ളികുന്നത്തിന്‍റെ രാഷ്ടീയ സാമൂഹിക ചരിത്രത്തിൽ മുന്നിൽനിന്നവരായിരുന്നു കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയും അടക്കമുള്ളവരെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അഭിപ്രായപ്പെട്ടു. ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ, മുൻ എം.എൽ.എ ആർ. രാജേഷ്, എം.എസ്. അരുൺകുമാർ എം.എൽ.എ, ജി. സോഹൻ, കെ.ജയമോഹൻ എന്നിവർ സംസാരിച്ചു. കാമ്പിശ്ശേരി ജീവിതരേഖ എന്ന ഡോക്യുമെന്‍ററിയും തോപ്പിൽ ഭാസിയുടെ 'അശ്വമേധം' സിനിമയും പ്രദർശിപ്പിച്ചു. കെ.പി.എ.സി നാടകഗാനങ്ങളും അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി തോപ്പിൽ ഭാസി-കാമ്പിശ്ശേരി അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചനയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.