1.എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജന് തുമ്പോളിയിൽ നൽകിയ സ്വീകരണം 2.കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹ്മദ് ഖാൻ യു.ഡി.എഫ് സ്ഥാനാർഥി എ.ഡി. തോമസിന്റെ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥിക്കൊപ്പം

സ്ഥാനാർഥിക്കൊപ്പം ആലപ്പുഴ; വികസനം തുടരാനായി പി.പി. ചിത്തരഞ്ജൻ, ആലപ്പുഴ ചെറുപ്പമാകണം മാറ്റം വേണം -എ.ഡി. തോമസ്

ആലപ്പുഴ: മണ്ഡലം നിലനിർത്താനായി വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലം മുഴുവൻ ഓടിനടന്ന് നേടിയ ബന്ധങ്ങൾ കാരണം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കത്തുന്ന ചൂടിലും ആവേശം ഒട്ടുംകുറയാതെ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരും ചുറ്റുമുണ്ട്. തീരദേശ-ഗ്രാമ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന രണ്ടാംഘട്ട പര്യടനത്തിന്‍റെ സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി പേരാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്.

രാവിലെ വളവനാട് നിന്നാരംഭിച്ച പര്യടനത്തിന് കൊച്ചുമഠം ജംങ്‌ഷൻ, വാറാൻ കവല, ശാസ്ത്രിമുക്ക്, കാട്ടൂർ, ലെപ്രസി ജങ്‌ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷാണ് കലവൂർ സാഗാ വായനശാലക്ക് സമീപത്തേക്ക് എത്തിയത്. ഉച്ചക്കുശേഷം ചെട്ടിക്കാട് പമ്പ്ഹൗസ് ജങ്‌ഷൻ, കാരുപറമ്പ് സ്കൂളിന് സമീപം, വൈ.ബി.സി വായനശാല, സോപാനം ജംങ്‌ഷൻ തെക്കുവശം, ആലുങ്കൽ, ധർമനിലയം എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. തിരുവരങ്ങ് കോമ്പൗണ്ട്, നാട്ടുകളം ജങ്‌ഷൻ, തുമ്പോളിപ്പള്ളി ജങ്‌ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി വൈകി തുമ്പോളിപ്പള്ളി കടപ്പുറത്താണ് നാലാം ദിനം സ്വീകരണ പരിപാടികൾ സമാപിച്ചത്. മണ്ണഞ്ചേരി ഗവ. എച്ച്.എസ്.എസ് സ്‌കൂളിലെ യാത്രയപ്പ് ചടങ്ങിലും ആര്യാട് സി.എം.എസ്.എൽ.പി സ്കൂളിലെ വാർഷിക-യാത്രയപ്പ് സമ്മേളനത്തിലും ചാത്തനാട് കൊച്ചുകളപ്പുര ശ്രീഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ സമൂഹസദ്യയിലും ചിത്തരഞ്ജൻ പങ്കാളിയായി.

ആലപ്പുഴയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് പൈലറ്റ് പ്രാസംഗികർ സ്വീകരണ കേന്ദ്രങ്ങളിൽ ചൂണ്ടികാട്ടി. സ്വീകരണത്തിന് മുന്നോടിയായി നടന്ന ഓട്ടൻതുള്ളലും ആവേശമായി. വോട്ടർമാരോടൊപ്പം അവരുടെ ഇടയിൽ ഒരാളായാണ് ഇത്രകാലവും താൻ പ്രവർത്തിച്ചതെന്നാണ് ചിത്തരഞ്ജൻ പറയുന്നത്. കക്ഷി-രാഷ്ട്രീയത്തിന് അതീതമായ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അതുകൊണ്ടുതന്നെ ജനങ്ങളുമായി ഇഴപിരിയാത്ത ബന്ധമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഭൂരിപക്ഷം വർധിക്കാൻ ഇടയാക്കുമെന്നും ചിത്തരഞ്ജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ വി.ബി. അശോകൻ, സി.ബി. ചന്ദ്രബാബു, കെ.ആർ. ഭാഗീരഥൻ, പി. രഘുനാഥ്, വി.ടി. രാജേഷ്, പിപി. സംഗീത, പി.ഡി. ശ്രീദേവി, എൻ. സജീർ, ജി. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

 യു.ഡി.എഫ് സ്ഥാനാർഥി എ.ഡി. തോമസിന്റെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആര്യാട് കിഴക്ക് മണ്ഡലത്തിൽ രാവിലെ എട്ടിന് സ്വീകരണ സമ്മേളനത്തോടെയായിരുന്നു തുടക്കം. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ഡി. സുഗതനായിരുന്നു ഉദ്ഘാടകൻ. പിന്നീട് ചാരംപറമ്പ്, കൈതത്തിൽ, തമ്പകചുവട്, സരിഗ, നേതാജി, കന്നിട്ടപറമ്പ്, ഗുരുമന്ദിരം, അമ്പലമുക്ക് വരകാടി, ഇന്ദിര പ്രിയദർശിനി കയർ സൊസൈറ്റി, പനയിൽ, മണ്ണഞ്ചേരി പണിക്കാപറമ്പ്, അമ്പലക്കടവ് വഴി പൊന്നാട് പള്ളിമുക്കിലായിരുന്നു സമാപനം. കന്നിയങ്കക്കാരനെന്ന പരിമിതികളില്ലാതെയുള്ള ഊർജിതമായ പ്രവർത്തനമാണ് യുവത്വത്തിന് യു.ഡി.എഫ് നൽകിയ പരിഗണനയിൽ സ്ഥാനാർഥിയായി തോമസ് കാഴ്ചവെക്കുന്നത്. ചെറുപ്പത്തിന്റെ ആവേശവും ഉത്സാഹവും പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

കത്തുന്ന വെയിലിനെ വക വെക്കാതെയാണ് ഓരോ സ്വീകരണ സ്ഥലത്തും ഓടിയെത്തിയത്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച താനടക്കമുള്ള യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ പിണറായി വിജയന്റെ ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ക്രൂരമായ മർദനമുണ്ടായത് ജനത്തിന്‍റെ ഓർമയിലുണ്ടെന്നതാണ് തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽനിന്ന് മനസ്സിലാകുന്നതെന്ന് തോമസ് പറഞ്ഞു. ആലപ്പുഴയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമാക്കുന്നത്. മാതൃകാ മണ്ഡലമായി ആലപ്പുഴയെ പുനർനിർമിക്കണം. ഒരു സമഗ്ര ടൂറിസം മാസ്റ്റർ പ്ലാൻ ഉണ്ടാകണം, പുതിയ സാങ്കേതിക വിദ്യയെ നാടിന്‍റെ വികസന സ്വപ്‌ന സാക്ഷാത്‌കാരത്തിന് ഉപയോഗപ്പെടുത്താൻ കഴിയണം. ഇന്നും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ആലപ്പുഴ. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും തോമസ് പറയുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ. എം. രവീന്ദ്രദാസ്, കെ.വി. മേഘനാഥൻ, എം. എസ്. ചന്ദ്രബോസ്, സേവ്യർ മാത്യു, സുജ അനിൽ, പി. തമ്പി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Alappuzha with the candidate; P.P. Chittaranjan to continue development, Alappuzha should become younger; Change is needed - A.D. Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.