നഗരത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: ഒമ്പത് പേർക്ക് കടിയേറ്റു

കായംകുളം: തെരുവുനായ്ക്കൾ വിഹരിക്കുന്ന നഗരത്തിൽ, പൊലീസ് സ്റ്റേഷന് മുന്നിൽ ജോലിയിലായിരുന്ന ഹോംഗാർഡ് അടക്കം നാലുപേർക്ക് നേരെ പേപ്പട്ടിയുടെ ആക്രമണം. വിവിധയിടങ്ങളിൽ വെച്ച് നാലുപേർക്കും കടിയേറ്റു. സാരമായി പരിക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റിലെ ഹോം ഗാർഡായ എസ്. രഘുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘുവിനെ ഇതുവഴി വന്ന നായ് ആക്രമിക്കുകയായിരുന്നു. ഇടതു തുടയിലാണ് കടിയേറ്റത്. ശ്രീകുമാർ (38), സ്മിത കുമാരി (56), കുഞ്ഞുമോൻ (51), സമീഷ് (28),അനന്തൻ (27), സജി തോമസ് (54), സമി (3), രഘു (56) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. നിരവധി നായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. റോഡുകൾ സന്ധ്യ കഴിഞ്ഞാൽ നായ്ക്കൾ കൈയടക്കും. പാതയോരങ്ങളിൽ ഭക്ഷണ മാലിന്യം കുന്നുകൂടുന്നതാണ് നായ്ക്കളെ ആകർഷിക്കുന്ന ഘടകം. നിയന്ത്രണത്തിനായി നടപടി സ്വീകരിക്കുന്നതിൽ അധികൃതരും വീഴ്ച വരുത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.