1. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ. തോമസ് കുരിക്കോട ഉന്നതിയിൽ എത്തിയപ്പോൾ ആശീർവദിക്കുന്ന വയോധിക 2.യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാൻ വീയപുരത്ത്

വോട്ടുതേടുന്നു

സ്ഥാനാർഥിക്കൊപ്പം കുട്ടനാട്; തുടർവികസനം തേടി തോമസ് കെ. തോമസ്, കുട്ടനാടിന്‍റെ മാറ്റത്തിനായി റെജി ചെറിയാൻ

ആലപ്പുഴ: ‘‘ചോരയുള്ള മക്കളെ നമ്മൾ ഒത്തുചേരണം. കൊടിപിടിച്ച കൈകളാൽ കനലെരിഞ്ഞ നെഞ്ചിനാൽ...’’ -അനൗൺസ്മെന്‍റ് വാഹനത്തിൽ മുഴങ്ങുന്നത് ഉശിരൻ വിപ്ലവഗാനമാണ്. ഇതിന്‍റെ അകമ്പടിയോടെയാണ് കുട്ടനാട് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ. തോമസിന്‍റെ പര്യടനം തുടങ്ങിയത്. ചമ്പക്കുളം ഒന്നാംകരയിൽനിന്നാണ് ചൊവ്വാഴ്ചത്തെ തുടക്കം. ഇടതുപ്രവർത്തകർ ആവേശത്തോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. ചിലർ കണിക്കൊന്നയും പൂക്കളും സമ്മാനമായി നൽകി. ഗ്രാമീണഭംഗി തുളുമ്പുന്ന പ്രദേശത്തെ വീടുകളിലുണ്ടായ ‘പഴക്കുലകൾ’ നൽകിയാണ് ചിലർ എതിരേറ്റത്.

വികസനത്തുടർച്ചക്ക് വോട്ടുതേടി ചുരുങ്ങിയവാക്കുകളിൽ സംസാരം. പിന്നെ അടുത്ത സ്വീകരണ കേന്ദ്രമായ കുരിക്കോട കോളനിയിലേക്കാണ് പോയത്. അവിടെയും കാത്തുനിന്ന പ്രവർത്തകർ രക്തഹാരം അർപ്പിച്ചു. മുദ്രാവാക്യം വിളികളുമുയർന്നു. ഉന്നതിയിലെ ആളുകളോട് കുശലാന്വേഷണം നടത്തിയും ചിലരെ പേരെടുത്ത് പറഞ്ഞും സൗഹൃദം പുതുക്കി. ഉച്ചയോടെ നെടുമുടിയിലേക്ക്...

പാലത്തിന് സമീപത്തെ സ്വീകരണ കേന്ദ്രത്തിൽ ഒത്തുകൂടിയവർ ഏറെയും രാഷ്ട്രീയക്കാരായിരുന്നു. കനത്തചൂടിനെ വകവെക്കാതെ എത്തിയ ചുമട്ടുതൊഴിലാളികൾ ചുവന്ന മാലയിട്ട് സ്വീകരിച്ചു. ചെറുപുഞ്ചിരിയോടെ എതിരേറ്റ സ്ഥാനാർഥിയുടെ പ്രസംഗം പരിഹാസ്യരൂപേണയായിരുന്നു. ‘‘മണ്ഡലത്തിൽ വലിയ വലിയ ഡീലുകൾക്കുശേഷം പുതിയ ചെറിയ ഡീലുകളുണ്ടെന്ന് കേട്ടു. ഡീൽ അതിന്‍റെ വഴിക്ക് പോകട്ടെ.. അതിനുള്ള മറുപടി ആത്മാഭിമാനമുള്ള കുട്ടനാട്ടുകാർ നൽകും’’. ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് മടക്കം. കനത്ത വെയിലിനെ അവഗണിച്ച് അമിച്ചകരി, കാരേകാട് സ്കൂൾ, പുല്ലങ്ങാടി, വി.എസ്. ജങ്ഷൻ, വൈശ്യംഭാഗം, മൂന്നുകുളം എന്നിവിടങ്ങളിലെ വോട്ട് പ്രദക്ഷിണം. പൂപ്പള്ളി ജങ്ഷനിലായിരുന്നു ഉച്ചഭക്ഷണം. പ്രവർത്തകരെ ഒപ്പംകൂടിയാണ് ഭക്ഷണം കഴിച്ചത്. പിന്നെ അൽപനേരം വിശ്രമിച്ചു. വൈകീട്ട് എ.സി റോഡിലെ ജ്യോതി ജങ്ഷനിൽനിന്നാണ് പര്യടനം തുടങ്ങിയത്. തുടർന്ന് സ്വീകരണകേന്ദ്രമായ നെടുമുടി പവ്വത്തിലേക്ക്... ചെമ്പുംപുറം, തോട്ടുവാത്തല, ആയിരംവേലി, ഭജനമഠം, ചേരിമൂലം വഴി രാത്രി ഏഴിന് കുപ്പപ്പുറം ആശുപത്രിക്ക് സമീപമാണ് പര്യടനം അവസാനിച്ചത്.

‘സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷയാണ് നമ്മുടെ ചിഹ്നം’. പ്രിയസാരഥി റെജി ചെറിയാൻ കടന്നുവരുകയാണ്’ -വീയപുരം പഞ്ചായത്തിലെ എളവന്തറയിലെ ആദ്യസ്വീകരണസ്ഥലത്തുനിന്ന് ഉയർന്ന അനൗൺസ്മെന്‍റാണ്. തൊട്ടുപിന്നാലെ തുറന്ന ജീപ്പിൽ കൈവീശി യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനെത്തി.

പടക്കം പൊട്ടിച്ചാണ് വരവേറ്റത്. പിന്നാലെ കൊച്ചുകുട്ടികളടക്കം ഷാൾ അണിയിച്ചു. കുട്ടനാടിനെ പൊറുതിമുട്ടിച്ച 20 വർഷമാണ് കടന്നുപോയത്. അതിന് മാറ്റമുണ്ടാകണമെന്ന് സ്ഥാനാർഥി അഭ്യർഥിച്ചു. അടുത്ത സ്വീകരണ യോഗമായ കൈപ്പള്ളി മുക്കിൽ കാത്തുനിന്ന പ്രായമായ സ്ത്രീ നെൽകതിർ കറ്റ നൽകിയാണ് സ്വീകരിച്ചത്. യു.ഡി.എഫ് പ്രാദേശിക നേതാക്കൾ ത്രിവർണ നിറത്തിലെ ഷാൾ അണിയിച്ചപ്പോൾ സ്ത്രീകളും കുട്ടികളും പൂക്കൾ നൽകി എതിരേറ്റു. അവിടെയും സ്ഥാനാർഥി മൈക്കെടുത്തു. ഇതുവരെയുള്ളവരെപ്പോലെയാകില്ല. എപ്പോഴും കൂടെയുണ്ടാകും. ഇത് വോട്ടർമാർക്ക് നൽകുന്ന ഉറപ്പാണ്.

നാലുതവണ ഒരുകൂട്ടർക്ക് തന്നെ അവസരം നൽകി. ഇത്തവണ അതിന് ഒരുമാറ്റംവേണം -ഇത് പറയുമ്പോൾ ജങ്ഷനിൽ കൂടിനിന്നവരുടെ മുഖത്ത് ചെറുപുഞ്ചിരിവിടർന്നു. ആ പ്രതീക്ഷയിൽ വീയപുരത്തുനിന്ന് എടത്വായിലേക്കുള്ള ഗ്രാമീണ റോഡുകളിലൂടെയാണ് വാഹനം മുന്നോട്ടുനീങ്ങിയത്. പാട്ടിന്‍റെ മേളത്തിൽ തുറന്ന ജീപ്പിലെ യാത്രയിൽ സ്ഥാനാർഥി മുന്നിൽ കാണുന്നവരോടെല്ലാം ‘കൈ’വീശുന്നുണ്ട്.

ഉച്ചവെയിലിലും കാത്തുനിൽക്കുന്ന സ്ത്രീകളടക്കമുള്ളവരെയും കണ്ടു. കൈപ്പള്ളി മുക്ക്, മലാൽഭാഗം, കുറിച്ചിയിൽ ബിൽഡിങ്, കല്ലേലിൽ പത്ത്, ആനാരി പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ നിരവധി പ്രവർത്തകർ എത്തിയിരുന്നു. കാർഷിക മേഖയിലൂടെയുള്ള യാത്രയിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികളും ചിലർ ഉന്നയിച്ചു.

സോഷ്യൽ മീഡിയയിൽ ഹിറ്റായ ഗാനങ്ങളുടെ പാരഡികൾ യാത്രയിലുടനീളം മുഴങ്ങി. ഉച്ചക്കുശേഷം ദുരാരിപറമ്പിൽ പാലം മുതൽ കുന്തിരിക്കൽ, കോടമ്പനാടി, പാരത്തോട്, വ്യാസപുരം, നീരേറ്റുപുറം തുടങ്ങിയ പ്രദേശങ്ങളിലും വോട്ടുതേടി. വെള്ളക്കിണർ, കൊച്ചമ്മനം, കളങ്ങര, അമ്പ്രായിൽപടി സ്വീകരണത്തിനുശേഷം എടത്വ ജങ്ഷനിൽ സമാപിച്ചു.

Tags:    
News Summary - Kuttanad with candidate; Thomas K. Thomas seeks further development, Reji Cherian for change in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.