സുരക്ഷ ഇടനാഴിയിൽ അപകടങ്ങൾക്ക് ഒട്ടും കുറവില്ല

ചെങ്ങന്നൂർ: കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ നീളുന്ന എം.സി റോഡിലെ സുരക്ഷ ഇടനാഴിയിൽ സുരക്ഷ പോരെന്ന് തെളിയുകയാണ് ദിവസേനയെന്നോണം ഉണ്ടാകുന്ന അപകടങ്ങൾ. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ ഊരിക്കടവിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ മുപ്പത്തിരണ്ടുകാര‍ൻെറ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ മാസം ഒറ്റ ദിവസം ഏഴു മണിക്കൂറിനിടെ മൂന്നു വാഹനാപകടങ്ങളും രണ്ട് മരണവും സംഭവിച്ചു. ആഴ്ചയിൽ ചെറുതും വലുതുമായ അപകടങ്ങൾ അഞ്ചെണ്ണമെങ്കിലും ഉണ്ടാകുന്നെന്നാണ് കണക്ക്. ചെങ്ങന്നൂർ നഗരം, മുളക്കുഴ ഭാഗം, ആഞ്ഞിലിമൂട് ജങ്ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും. ഇടനാഴിയുടെ ഭാഗമായി ഒട്ടേറെ സുരക്ഷ സംവിധാനങ്ങളും ട്രാഫിക് പരിഷ്‌കരണങ്ങളും ഒരുക്കുന്നുണ്ട്. അപകടങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന് മാത്രം. സ്ഥിരം അപകടസ്ഥലമായ ആഞ്ഞിലിമൂട് ജങ്ഷനിൽ സമഗ്ര പരിഷ്കരണ ഭാഗമായി 'റൗണ്ട് എബൗട്ട്' ഉൾപ്പെടെ നിർമിച്ചിട്ടും അപകടം ഒഴിയുന്നില്ല. കഴിഞ്ഞ മാസവും രാത്രി ബൈക്ക് യാത്രികൻ റൗണ്ട് എബൗട്ടിനുള്ളിലേക്ക് തെറിച്ചു വീണിരുന്നു. വെളിച്ചക്കുറവ് അപകടകാരണമാകുന്നെന്ന പരാതിയെ തുടർന്ന് റൗണ്ട്എബൗട്ടിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചിട്ടും പ്രയോജനമില്ല. ചെങ്ങന്നൂർ- അടൂർ സുരക്ഷ ഇടനാഴി പദ്ധതി ഭാഗമായി 86 ലക്ഷം ചെലവിട്ടാണ് ആഞ്ഞിലിമൂട് ജങ്ഷനിൽ റൗണ്ട് എബൗട്ട് അടക്കം സ്ഥാപിച്ച് നവീകരണം നടത്തിയത്. ഇവിടെ തിരിയാൻ സിഗ്‌നൽ സ്ഥാപിച്ചിട്ടില്ലാത്തതും തിരിയുന്നതിലെ ധാരണക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു. സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും ബസ് സ്റ്റോപ് ക്രമീകരിക്കുകയും വേണമെന്ന് ആവശ്യമുണ്ട്. സൂചന ബോർഡില്ലാത്തതിനാൽ കൊല്ലം- തേനി റോഡിലേക്കോ പന്തളം ഭാഗത്തേക്കോ വണ്ടി തിരിക്കുന്നതിലും പരിചയമില്ലാത്ത യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.