തിരുവനന്തപുരം: ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ആലപ്പുഴ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത് കോടതിയലക്ഷ്യമെന്ന് വാട്ടർ വേൾഡ് ടൂറിസം കമ്പനി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് തിങ്കളാഴ്ച കമ്പനി എം.ഡി മാത്യു ജോസഫാണ് കത്ത് നൽകിയത്. റിപ്പോർട്ടിെൻറ പകർപ്പ് നൽകണമെന്നും തങ്ങളുടെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു. കലക്ടർ നടത്തിയ അന്വേഷണവും റിപ്പോർട്ട് സമർപ്പിച്ചതും കോടതിയലക്ഷ്യമാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന മാർത്താണ്ഡം കായൽ കൈയേറ്റം, നീർച്ചാൽ നികത്തിയത്, വലിയകുളം- സീറോ ജെട്ടി റോഡ് റിസോർട്ടിനായി ഉപയോഗിച്ചത് എന്നീ വിഷയങ്ങളിൽ കലക്ടർ നടത്തിയ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണ്. ആരോപണങ്ങളിൽ കലക്ടർക്ക് വിശദീകരണം നൽകിയിരുന്നു.
ഈ വിഷയങ്ങൾ ഹൈകോടതിയുടെ പരിഗണനയിലായതിനാൽ രണ്ടാമതൊരു അന്വേഷണം നടത്തുന്നത് കോടതിവിരുദ്ധമാണെന്ന് കലക്ടറുടെ ഹിയറിങ്ങിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തങ്ങൾക്ക് കലക്ടറുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങൾ കലക്ടറുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. പേക്ഷ, കലക്ടർ അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായി റവന്യൂ സെക്രട്ടറിക്കു കൈമാറുകയായിരുന്നു. ഇപ്പോൾ കലക്ടറുടെ റിപ്പോർട്ടെന്ന പേരിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കോടതി വ്യവഹാരങ്ങൾക്ക് എതിരായി മാറും. കലക്ടറുടെ റിപ്പോർട്ടുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ആ റിപ്പോർട്ടിെൻറ ഒരു പകർപ്പ് വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കും നൽകണം. ഒപ്പം തങ്ങളോട് വിശദീകരണം ചോദിച്ചതിനുമുപരി വിഷയത്തിേന്മൽ റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിൽ അതിൽ തങ്ങളുടെ വിശദീകരണം തേടണം. ഇക്കാര്യത്തിൽ തങ്ങൾക്കു സാമാന്യ നീതിയും നിയമപരിരക്ഷയും ഉറപ്പാക്കണമെന്നും എം.ഡി മാത്യു ജോസഫ് കത്തിൽ അഭ്യർഥിച്ചു.
സെക്രട്ടറി അവധിയിൽ; രേഖകൾ ആവശ്യപ്പെട്ട് ലേക് പാലസിന് കത്ത് നൽകാനായില്ല നഗരസഭ സെക്രട്ടറി അവധിയിലായതിനാൽ നിർമാണ രേഖകൾ ആവശ്യപ്പെട്ട് ലേക് പാലസ് മാനേജ്മെൻറിന് കത്ത് അയക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. കത്ത് കിട്ടി ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു നഗരസഭയുടെ നിലപാട്. സെക്രട്ടറി മുഖേന മാത്രമേ കത്ത് നൽകാൻ കഴിയൂ എന്നാണ് ചട്ടം. സെക്രട്ടറി യു. സതീശൻ അവധി കഴിഞ്ഞ് എത്തിയ ശേഷമേ നഗരസഭക്ക് തുടർ നടപടി സ്വീകരിക്കാൻ കഴിയൂ. നഗരസഭ റവന്യൂ വിഭാഗത്തിന് നൽകിയ പ്ലാൻ പ്രകാരമല്ല റിസോർട്ട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. നികുതി ഇനത്തിലും വൻ വെട്ടിപ്പ് നടന്നതായി തെളിഞ്ഞു. നികുതി കുറച്ചതുമൂലം നഗരസഭയുടെ വരുമാനത്തിൽ ഭീമമായ നഷ്ടമുണ്ടായതായി ഓഡിറ്റ് വിഭാഗം നഗരസഭ സെക്രട്ടറിക്ക് രേഖാമൂലം കത്തും നൽകിയിരുന്നു. നഗരസഭയെ കബളിപ്പിച്ച് റിസോർട്ട് എന്ന വ്യാജേന ചുങ്കത്ത് ആറ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് നിർമിച്ചതെന്നും നഗരസഭ കണ്ടെത്തി.
റിസോർട്ട് നിർമാണത്തിൽ നിയമലംഘനം നടത്തിയ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജ്മെൻറിനെതിരെ ശക്തമായ നടപടി വേണമെന്ന് കൗൺസിൽ യോഗത്തിലും ആവശ്യം ഉയർന്നു. തുടർന്ന് നിർമാണ രേഖകൾ ആവശ്യപ്പെട്ട് നഗരസഭ റവന്യൂ ഉദ്യോഗസ്ഥർ റിസോർട്ടിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല. രേഖകൾ നൽകാതെ വന്നതോടെ നഗരസഭ സെക്രട്ടറി മുഖേന റിസോർട്ട് മാനേജ്മെൻറിന് മുമ്പ് കത്തയച്ചെങ്കിലും നടപടിയായില്ല. റിസോർട്ട് മാനേജ്മെൻറ് മറുപടി നൽകാൻ തയാറാകാതെ വന്നതോടെ നഗരസഭ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കി ചെയർമാൻ തോമസ് ജോസഫ് രംഗത്തെത്തിയിരുന്നു. രേഖകൾ സമർപ്പിച്ചില്ലെങ്കിൽ റിസോർട്ട് പൊളിച്ചുനീക്കാനാണ് നഗരസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.