തൃശൂർ: വർണാഭമായ വെടിക്കെട്ടും ഗാനമേളയും പ്രദക്ഷിണവുമായി ഒരു നാട് മുഴുവൻ കാത്തിരുന്ന ആഘോഷമായിരുന്നു അത്. പ്രത്യേകിച്ച്, പുതുതായി പണിതീർത്ത പള്ളിയുടെ ആദ്യ പെരുന്നാൾ എന്ന വലിയ സന്തോഷത്തിലായിരുന്നു കുട്ടംകുളം സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളിയിലെ വിശ്വാസികൾ.
എന്നാൽ, തൊട്ടടുത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തം ആ സന്തോഷങ്ങളെയെല്ലാം നിശബ്ദമാക്കി. അപകടസ്ഥലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ, ദുരന്തവാർത്ത കേട്ട നിമിഷം തന്നെ വേണ്ടെന്നുവെക്കാൻ അധികൃതർ തീരുമാനിച്ചു.
‘മരിച്ചവരൊക്കെയും ഞങ്ങൾക്കറിയുന്നവരാണ്, പള്ളിയിൽ വന്നുപോകുന്ന സുഹൃത്തുക്കളാണ്. അവർ വേദനിക്കുമ്പോൾ ഞങ്ങൾക്ക് എങ്ങനെ ആഘോഷിക്കാൻ കഴിയും?’-വികാരി ഫാദർ സോബിൻ പായിക്കാട്ടിന്റെ വാക്കുകൾ സ്നേഹത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ആഴം വ്യക്തമാക്കുന്നു.
പുതിയ പള്ളിയുടെ വെഞ്ചെരിപ്പ് കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ. ആ പള്ളിയിലെ കന്നിപ്പെരുന്നാൾ എന്ന ചരിത്ര നിമിഷത്തെക്കാൾ തങ്ങളുടെ സഹോദരങ്ങളുടെ ജീവനാണ് പള്ളി കമ്മിറ്റി വില നൽകിയത്.
സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ പള്ളിയിലെ പുതിയ കെട്ടിടത്തിന്റെ ചില്ലുകൾ പോലും തകർന്നിരുന്നു. ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെ, പ്രാർത്ഥനകളോടെ ആ നാട് ദുരന്തഭൂമിയിലെ പ്രിയപ്പെട്ടവർക്കായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.