പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായവരെ വേണ്ട –ആന്‍റണി

തിരുവനന്തപുരം: സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതും അത് ബി.ജെ.പി ചോര്‍ത്തുന്നതും കോണ്‍ഗ്രസുകാര്‍ കാണാതിരിക്കരുതെന്ന് എ.കെ. ആന്‍റണിയുടെ മുന്നറിയിപ്പ്. നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ചേര്‍ന്ന കെ.പി.സി.സി വിശാല നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ യു.ഡി.എഫ് അല്ളെങ്കില്‍ എല്‍.ഡി.എഫ് എന്ന ചിന്താഗതിയാണ് നിലനിന്നിരുന്നത്. ഇന്ന് അതിന് മാറ്റം വന്നു. നമ്മുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുന്നത് കാണാതിരിക്കരുത്. ഏത് അര്‍ധരാത്രിയിലും വീടുകളില്‍ കടന്നുചെല്ലാന്‍ കഴിയുന്ന, ജനങ്ങളുമായി നല്ല ബന്ധമുള്ള നേതാക്കള്‍ മുമ്പ്  ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ളവരില്ല. പഴയ സാഹചര്യത്തിലേക്ക് മടങ്ങാന്‍ നേതാക്കള്‍ക്ക് കഴിയണം.

സമരമൊക്കെ സജീവമായി നടക്കുന്നുണ്ട്. അതില്‍ പ്രവര്‍ത്തകരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍, അടിത്തട്ടില്‍ പ്രവര്‍ത്തനമില്ല. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകണം. സ്വന്തം അടിമകളെയല്ല, നേതാക്കളെ പോലും ചോദ്യംചെയ്യാന്‍ കഴിയുന്ന യുവാക്കളെയാണ് കൊണ്ടുവരേണ്ടത്. യുവനേതാക്കള്‍ പ്രസ്താവനയിലൂടെയാണ് ജീവിക്കുന്നത്. കാമ്പസുകളില്‍ കെ.എസ്.യു ഇല്ല. വിദ്യാര്‍ഥികളല്ലാത്തവരാണ് ഇന്ന് അതിലുള്ളത്. പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ട. അങ്ങനെയായിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആര്‍.എസ്.എസ് ആണ്. സ്വന്തം ആളിനെ ജയിപ്പിക്കാനായി ആളെക്കൂട്ടി തെരഞ്ഞെടുപ്പ് നടത്തുന്നതിനു പകരം സജീവപ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്താണ് ബൂത്തുകമ്മിറ്റി ചേരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസാരിച്ച മുതിര്‍ന്ന നേതാവ് എം.എം. ജേക്കബ് ഹൈകമാന്‍ഡിന്‍െറ വീഴ്ചകളിലേക്കാണ് വിരല്‍ ചൂണ്ടിയത്. പഞ്ചാബിലെ 70 ശതമാനം പേരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍െറ വിമര്‍ശനം. നേരത്തേ സോണിയ ഗാന്ധി ഉണ്ടെന്ന ആശ്വാസമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. തന്‍െറ അഭിപ്രായം എ.കെ. ആന്‍റണി പാര്‍ട്ടി ഹൈകമാന്‍ഡിനെ അറിയിച്ചാലും കുഴപ്പമില്ളെന്നും ജേക്കബ് പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുന്ന മൂന്നു നേതാക്കള്‍ക്കും ഒരേ  സ്വരമുണ്ടാകണമെന്ന് പ്രഫ. പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയും ആര്‍.എസ്.എസും ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ശക്തി താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ മുതര്‍ന്ന നേതാക്കള്‍ മാത്രമാണ് സംസാരിച്ചത്.

Tags:    
News Summary - kpcc executive: ak antony warns congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.