വടകര/താമരശ്ശേരി: കോഴിക്കോട് കൂടത്തായി കൂട്ടമരണ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ജോളിക്ക് സഹായം ചെയ്തുകൊടുത്തവരെയാണ് പൊലീസ് ചോദ്യം ചെയ്തുവരുന്നത്. ചിലരുടെ പങ്കിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായാണ് സൂചന. ജോളിയുടെ ഫോണ്‍ കാള്‍ രേഖകള്‍ പരിശോധിച്ചതിെൻറ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീണ്ടേക്കും. ഒരു വര്‍ഷത്തിനിടെ ജോളിയുടെ ഫോണില്‍ വിളിച്ചവരെ ചോദ്യംചെയ്യാൻ നീക്കമുണ്ട്. ജോളിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചും കൂടുതല്‍ പരിശോധന നടക്കും.
കല്ലറ തുറന്നു ശേഖരിച്ച മൃതദേഹഭാഗങ്ങളുടെ ഫോറൻസിക് പരിശോധനഫലം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ കണ്ണൂര്‍ ഫോറന്‍സിക് ലാബിനു കത്തയച്ചു. വ്യാജ ഒസ്യത്തുണ്ടാക്കാനായി ഉന്നതതല ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ടതടക്കം ഏഴു പേര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്കി. താമരശ്ശേരിയിലെ മുൻ പഞ്ചായത്ത് പ്രസിഡൻറുകൂടിയായ കോണ്‍ഗ്രസ് നേതാവിനെ അന്വേഷണസംഘം വിളിപ്പിച്ചു. ഇദ്ദേഹത്തിെൻറ സഹായം ചില കാര്യങ്ങളില്‍ ജോളിക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണിത്. ആറു കൊലകള്‍ ഒറ്റക്കു നടത്താന്‍ ജോളിക്കു കഴിയുമോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഇവർക്ക് പുറമെനിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. കോഴിക്കോട് എന്‍.ഐ.ടിക്കടുത്തുള്ള ജോളിയുടെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ഇനിയും ചോദ്യംചെയ്തേക്കും.
ഇതിനിടെ, ജോളി താമസിച്ചിരുന്ന പൊന്നാമറ്റം ടോം തോമസിെൻറ വീട് പൊലീസ് പൂട്ടി സീല്‍ചെയ്തു. ഞായറാഴ്ച കോടഞ്ചേരി എസ്.ഐ കെ.കെ. രാജേഷിെൻറ നേതൃത്വത്തിലെത്തിയ സംഘം വീട്ടില്‍ പരിശോധന നടത്തിയശേഷമാണ് രാവിലെ ഒമ്പതോടെ വീട് പൂട്ടിയത്. എന്നാല്‍, വീട്ടില്‍നിന്ന് രേഖകളും മറ്റും ശനിയാഴ്ച ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ചിലര്‍ ഒത്താശ ചെയ്തതായി ആരോപണമുണ്ട്.
ശനിയാഴ്ചതന്നെ വീട്ടില്‍ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തേണ്ടിയിരുന്നെന്നും ഇക്കാര്യത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ താമസിച്ചിരുന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയയോട് വീട്ടില്‍നിന്നു പുറത്തുപോകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ശനിയാഴ്ച വൈകീട്ട് സ്വന്തം നാടായ കോടഞ്ചേരിയിലേക്ക് പോയി. കല്ലറകള്‍ തുറന്ന് പരിശോധിച്ച മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മറ്റു മൊഴികളും ഏകോപിപ്പിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സംഘത്തിെൻറ തീരുമാനം. പരിശോധന റിപ്പോര്‍ട്ട് ലഭിക്കുമ്പോഴേക്കും നിരീക്ഷണത്തിലുള്ളവരുടെയെല്ലാം മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.