തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയോട് ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടർക്ക് തടവുശിക്ഷ. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അഞ്ച് വർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം.
2024 സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന ബസ്സിലാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്ഥിരമായി സ്കൂളിൽ പോയിരുന്ന ബസ്സിലെ കണ്ടക്ടറായ പ്രതി തിരക്കിനിടയിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, ഇതേബസ്സിൽ പ്രതിയെ സ്ഥിരമായി കാണുന്നത് കുട്ടിയെ മാനസികമായി അസ്വസ്ഥയാക്കി. ഭയപ്പെട്ട രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്ത കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് സംഭവത്തെകുറിച്ച് വിവരിക്കുന്നത്. തുടർന്ന് പെലീസിൽ പരാതി നൽകുകയായിരുന്നു. അരുവിക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ എൻ, മ്യൂസിയം സബ് ഇൻസ്‌പെക്ടർ ഷിജു വി.എൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.