തൃശൂർ: ഒഡീഷ സ്വദേശി ധൻപദി നായ്ക്ക് (27) തൃശൂർ നഗരത്തിലെ അനാശാസ്യകേന്ദ്രത്തിൽ മർദനമേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയെ അസമിൽ നിന്ന് പിടികൂടി. അസമിലെ നൌഗാവ് സ്വദേശി നൂർ അലമാണ് (30) അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.
ജൂൺ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടംഗസംഘത്തിന്റെ മർദനമേറ്റാണ് ധൻപദി നായ്ക്ക് മരിച്ചത്. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
പ്രധാന പ്രതിയായ നൂർ അലം അസമിലേക്ക് കടന്നെന്ന് മനസ്സിലാക്കി തൃശൂർ സിറ്റി കമീഷണർ നകുൽ. ആർ. ദേശ്മുഖിൻെറയും അസിസ്റ്റൻറ് കമീഷണർ എം. ശശിധരന്റെയും നേതൃത്വത്തിലുള്ള അവിടേക്ക് തിരിക്കുകയായിരുന്നു.
അസമിലെത്തി നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി മോരിഗാവ് സ്റ്റേഷൻ പരിധിയിലെ കോപ്പുജാരി എന്ന ഗ്രാമത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടെയെത്തി. തെരച്ചിലിൽ വെള്ളം നിറഞ്ഞ ചതുപ്പുപ്രദേശത്തുനിന്ന് സാഹസികമായി അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കിരൺ. സി. നായർ, അസി. സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അജ്മൽ, ഹരീഷ് കുമാർ, ദീപക് എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.