കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു വധക്കേസിലെ പ്രതികളെ കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വിചാരണ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി നടന്ന കുറ്റപത്രം വായിച്ചു കേൾപ്പിക്കലിന് ആദ്യഘട്ടം വിചാരണ നേരിടുന്ന 16 പ്രതികളും തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി.
ക്രിമിനൽ റൂൾസ് 19(4) പ്രകാരമുള്ള നടപടികൾക്കായി കേസ് ജൂലൈ 24ലേക്ക് മാറ്റി. ഇതുപ്രകാരം, കുറ്റപത്രം തയാറാക്കാൻ പ്രോസിക്യൂഷൻ പരിഗണനക്കെടുക്കാത്ത രേഖകളും സാക്ഷിമൊഴികളുമടക്കം അന്ന് ഹാജരാക്കാനും കോടതി നിർദേശിച്ചു. ചട്ടപ്രകാരം ഇതിലെ വിവരങ്ങളും പ്രതികൾക്ക് കൈമാറണം.
ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 2018 ജൂലൈ രണ്ടിന് അഭിമന്യുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളാണ് ആദ്യഘട്ടത്തിൽ വിചാരണ നേരിടുന്നത്.
ഇവർക്കുപുറമേ ഗൂഢാലോചന കുറ്റത്തിന് 10 പേരെ കൂടി പ്രതിചേർത്തിട്ടുണ്ട്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.