കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്‍റെ നിയമനം ഹൈകോടതി റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ, ഡോ. ജി. സദാശിവൻ നായർ എന്നിവർ നൽകിയ ഹരജിയിലാണ് വിധി. വി.സി നിയമനങ്ങൾ സംബന്ധിച്ച് ഗവർണറും സർക്കാറും തമ്മിൽ പോര് നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാറിന് വലിയ തിരിച്ചടിയാണ് വിധി.
യു.ജി.സി ചട്ടപ്രകാരം പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി.സിയായി നിയമിച്ചത്. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തിപരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തമിഴ്നാട് സർവകലാശാലയിൽ നിരവധി തവണ വകുപ്പുതല അന്വേഷണം നേരിട്ട ഡോ. റിജിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്നാണ് അവിടെനിന്ന് രാജിവെക്കേണ്ടി വന്നതെന്നും ആരോപിച്ചു. വി.സിയാകാൻ ഒരു സർവകലാശാലയിൽ പ്രഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് യു.ജി.സി മാനദണ്ഡം.
യു.ജി.സി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തതെന്നും, സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല, പകരം ഒറ്റപ്പേരാണ് നല്‍കിയതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.