തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് അധികാരം ലഭിച്ച പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ ചർച്ചകൾ തലസ്ഥാനത്ത് സജീവമാകുന്നു. ഗ്രൂപ്പ് പോരിനും തർക്കങ്ങൾക്കും വഴിമാറാതെ സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്താനാണ് ഹൈക്കമാൻഡ് നീക്കം.
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 16 എം.എൽ.എമാർ തന്നോടൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും കരുതുന്നു. ഒമ്പത് എം.എൽ.എമാർ വി.ഡി. സതീശനെ പിന്തുണക്കുന്നുണ്ട്.
അതേസമയം, 2021-ൽ ചെന്നിത്തലയെ മാറ്റി സതീശനെ കൊണ്ടുവന്ന സാഹചര്യം ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിമാരുടെ കാര്യത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾ പരിഗണിക്കരുതെന്നും ‘മെറിറ്റ്’ മാത്രമായിരിക്കണം മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകി. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും മന്ത്രിസഭാ രൂപവത്കരണം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികളുടെ കൂടി അഭിപ്രായം തേടാൻ എ.ഐ.സി.സി നിരീക്ഷകർ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം 4.30ന് മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടക്കും.
വി.ഡി. സതീശനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും വിജയത്തിന്റെ ക്രെഡിറ്റ് സതീശന് അവകാശപ്പെട്ടതാണെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, പി.ജെ. കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇതിനോടകം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി തെരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിലും ചേരിതിരിഞ്ഞുള്ള സ്വീകരണങ്ങളിലും ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രിയെയും ഘടകകക്ഷി മന്ത്രിമാരെയും ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് നിലവിലെ തീരുമാനം. കോൺഗ്രസ് മന്ത്രിമാരുടെ പ്രഖ്യാപനം ചർച്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.