കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേ
കാസർകോട്: ജില്ലയുടെ മലയോരമേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോരഹൈവേ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. നന്ദാരപ്പദവ് മുതല്‍ ചെറുപുഴവരെ നീളുന്ന സ്വപ്നപാത 3500 കോടി രൂപയുടെ ബൃഹദ്പദ്ധതിയുടെ ഭാഗമാണ്. ആകെ നാല് റീച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം റീച്ചായ നന്ദാരപ്പദവ്- ചേവാര്‍ പാതയുടെ 24 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി. വനഭൂമി ഉള്‍പ്പെടാത്ത ഈഭാഗം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. രണ്ടാം റീച്ചായ ചേവാര്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള 28 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എടപ്പറമ്പ് ഭാഗത്ത് നാല് കിലോമീറ്റര്‍ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങള്‍ കാരണം നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിലെ നിര്‍മാണം ഈമാസം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്നും നാലും റീച്ചുകളില്‍ വനഭൂമിയിലൂടെയുള്ള പാതനിര്‍മാണമാണ് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. കോളിച്ചാല്‍ മുതല്‍ എടപ്പറമ്പ് വരെയുള്ള മൂന്നാം റീച്ചില്‍ 3.95 കിലോമീറ്റര്‍ വനഭൂമിയുണ്ട്. ഇതിന് പകരമായി വനംവകുപ്പിന് നല്‍കേണ്ട 4.33 ഹെക്ടര്‍ ഭൂമിയുടെ വിവരങ്ങളും ജിയോ കോഓഡിനേറ്റ് സർവേ സ്‌കെച്ചും കേന്ദ്ര പരിവേഷ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ ഈ ഭാഗത്തെ തടസ്സങ്ങള്‍ നീങ്ങും. മൂന്നാം റീച്ചില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.അതേസമയം, നാലാം റീച്ചായ കോളിച്ചാല്‍- ചെറുപുഴ പാതയില്‍ വനഭൂമി ഒഴികെയുള്ള ഭാഗങ്ങളിലെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വനമേഖലയിലൂടെ കടന്നുപോകുന്ന 3.19 കിലോമീറ്ററില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) സമര്‍പ്പിച്ചിരിക്കുകയാണ്. വനഭൂമി സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍കൂടി നീങ്ങുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളെ കോര്‍ത്തിണക്കുന്ന ഈ പാത പൂര്‍ണരൂപത്തിലാകും. ഇത് കര്‍ഷകര്‍ക്കും വിനോദസഞ്ചാരമേഖലക്കും വലിയ ഉണര്‍വേകും.
കടലോര വികസനം: ജില്ലയില്‍ തീരദേശ ഹൈവേക്ക് നടപടി തുടങ്ങി
കാസർകോട്: കേരളത്തിന്റെ തീരദേശമേഖലയുടെ മുഖച്ഛായ മാറ്റുന്ന സ്വപ്നപദ്ധതിയായ തീരദേശ ഹൈവേ ജില്ലയില്‍ പുരോഗമനത്തിന്റെ പുതിയഘട്ടത്തിലേക്ക്. കണ്ണൂര്‍ ജില്ലയിലെ രാമന്തളി പഞ്ചായത്തിനെയും കാസര്‍കോട് ജില്ലയിലെ വലിയപറമ്പയെയും ബന്ധിപ്പിക്കുന്ന പാണ്ഡ്യാലക്കടവ് (വലിയപറമ്പ) പാലം മുതല്‍ ഉദുമ മണ്ഡലത്തിലെ പൂച്ചക്കാട് വരെ ഏകദേശം 37.8 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയില്‍ പാത കടന്നുപോകുന്നത്.
പദ്ധതിയുടെ പ്രധാന ഘടകമായ വലിയപറമ്പ പാലം നിര്‍മാണത്തിനായി 59.94 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ പാണ്ഡ്യാലക്കടവ് മുതല്‍ അഴിത്തലവരെ 15.5 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍നടപടി പുരോഗമിക്കുകയാണ്.
ടൂറിസം മേഖലക്ക് ഉണർവ്
കാസർകോട്: ഗതാഗതപാത മാത്രമല്ല, വിനോദ സഞ്ചാരമേഖലക്ക് ഉണർവ് നല്‍കുന്ന പദ്ധതിയായി തീരദേശ ഹൈവേ മാറും. യാത്രക്കാരുടെ സൗകര്യത്തിനായി പാതയോരങ്ങളില്‍ അമിനിറ്റി സെന്ററുകറുള്‍പ്പെടെ വിവിധ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. ഇതിനായി ജില്ലയില്‍ ഏകദേശം 10 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും.
ഈ സൗകര്യങ്ങള്‍ വികസിക്കുന്നതോടെ കാസര്‍കോടിന്റെ തീരദേശ ടൂറിസം മേഖലക്ക് കൂടുതല്‍ ചലനവും വളര്‍ച്ചയും ലഭിക്കും. ബേക്കല്‍, കാപ്പില്‍, വലിയപറമ്പ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ക്കും വലിയ സഹായമാകുകയും ചെയ്യും. തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രസൗകര്യവും വികസനസാധ്യതകളും വര്‍ധിപ്പിക്കുന്ന പദ്ധതിയായി തീരദേശ ഹൈവേ മാറുമെന്ന വലിയ പ്രതീക്ഷയിലാണെന്ന് കെ.ആര്‍.എഫ്.ബി റോഡുകളും പാലങ്ങളും എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സി.ജെ. കൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.