പി.എസ്.സി നിയമനം കിട്ടിയിട്ടും ഭിന്നശേഷിക്കാർ പുറത്ത്: അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

കുമ്പള: ജില്ലയിൽ പി.എസ്.സി നിയമിച്ച ഒമ്പതു ഭിന്നശേഷിക്കാരും ഏഴ് എസ്.സി വിഭാഗക്കാരും ശമ്പളമില്ലാത്ത അവസ്ഥയിൽ. 709/2023 കാറ്റഗറിയിൽ ജോലിയിൽ കയറിയ എൽ.പി.എസ്.ടി അധ്യാപകർക്കാണ് ഈ അവസ്ഥ. 2019 മുതൽ 2025 വരെ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത 11 ഒഴിവുകൾ ഉണ്ടെന്നിരിക്കെ ഇത് ജനറൽ വിഭാഗത്തിന് നൽകിയതാണ് ഭിന്നശേഷിക്കാർ പുറത്താവാൻ കാരണം.

2016ലെ ആർ.പി.ഡബ്ല്യു.ഡി നിയമ പ്രകാരം നാലു ശതമാനം ഒഴിവുകൾ നിർബന്ധമായും ഭിന്നശേഷിക്കാർക്ക് നൽകണം. സുപ്രീം കോടതിയുടെ കർശന നിയമപ്രകാരം എയ്ഡഡ് സ്‌കൂളുകളിലടക്കം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോഴാണ് സർക്കാർ മേഖലയിലെ ഈ അവസ്ഥ. ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നാണ് ഭിന്നശേഷി അധ്യാപകർ പറയുന്നത്.

2026- 27 വർഷം തസ്തിക നിർണയം നടത്തിയപ്പോൾ തസ്‌തിക നഷ്‌ടപ്പെട്ടെന്ന് കാണിച്ച് നിലവിൽ ബി.ആർ.സിയിൽ സി.ആർ.സി കോഓഡിനേറ്റർമാരായാണ് ഇവരെ നിയമിച്ചത്. പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിലെ ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ഇത്തരം ജോലികൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. ജൂലൈ മുതൽ ശമ്പളമോ മാറ്റാനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല.

ബി.ആർ. സിയിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന് ബി.ആർ.സി അധികൃതരും സ്‌കൂളിൽ നിന്ന് നൽ കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പും പറയുന്നു. ഫലത്തിൽ ഈ കാലയളവിലെ സേവനം പോലും പരിഗണിക്കില്ല എന്ന സ്ഥിതിയാണ്. ഓണത്തിനെങ്കിലും ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ഇവരുടെ അവസ്ഥ ഏറെ ദുരിതത്തിലാവും. മെഡിസെപ്പ് അടവ് തുടങ്ങിയവ മുടങ്ങിയതിനാൽ ചികിത്സ പോലും മുടങ്ങിയവരുണ്ട്. ഗവ. സ്‌കൂളുകളിൽ പ്രൊട്ടക്ഷൻ നടപ്പാക്കുമെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പും നിലവിലുണ്ട്.

സംവരണ വിഭാഗങ്ങളുടെ ഒഴിവുകളിൽ ജനറൽ വിഭാഗത്തിനെ നിയമിച്ചതാണ് തങ്ങളുടെ ജോലി സ്ഥിരതയെ ബാധിച്ചതെന്നാണ് ഭിന്നശേഷി അധ്യാപകർ പറയുന്നത്. ഡി.ഡി.ഇ പൊതു വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന ഭിന്നശേഷി കമീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും ഭിന്നശേഷി അധ്യാപകർ തയാ റെടുക്കുന്നുണ്ട്.

Tags:    
News Summary - Disabled PSC Appointees Left Out; Authorities Face Flak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.