കാസര്‍കോട്: ജില്ലയിലെ 11 സ്കൂളുകൾക്ക് പുതിയ കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 13.9 കോടിയുടെ ഭരണാനുമതി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ അറിയിച്ചു.
മീഞ്ച പഞ്ചായത്തിലെ ജി.എൽ.പി.എസ് കുളൂരില്‍ കിച്ചണ്‍ ആൻഡ് ഡൈനിങ് ഷെഡ് നിർമാണത്തിന് 41 ലക്ഷവും മംഗല്‍പ്പാടി കുറുച്ചിപ്പള്ള ജി.എച്ച്.യു.പി.എസില്‍ കിച്ചണ്‍ ആൻഡ് ഡൈനിങ് ഷെഡ് നിർമാണത്തിനായി 34.7 ലക്ഷവും വകയിരുത്തി.
കുമ്പള പഞ്ചായത്തിലെ ജി.ബി.എല്‍പി.എസ് ബംബ്രാണയില്‍ ആറ് ക്ലാസ്റൂമുകളും നാല് ടോയ്‌ലറ്റ് ബ്ലോക്കും അടങ്ങിയ ഇരുനില കെട്ടിടത്തിന്റെ നിർമാണത്തിന് 1.25 കോടി വകയിരുത്തി. 90 ലക്ഷം രൂപ അടങ്കലില്‍ കുമ്പള പഞ്ചായത്തിലെ ജി.ബി.എൽ.പി.എസ് ആരിക്കാടിയില്‍ നാല് ക്ലാസ്റൂമുകളോടുകൂടിയ കെട്ടിടവും മെയിന്‍ ഗേറ്റുമാണ് നിർമിക്കുക. ജി.വി.എച്ച്.എസ്.എസ് കയ്യൂരില്‍ നാലു ക്ലാസ്മുറികളോടുകൂടിയ കെട്ടിട നിര്‍മാണത്തിന് 82.3 ലക്ഷം, നീലേശ്വരം ജി.വി.എച്ച്.എസ് കോട്ടപ്പുറത്തിന് ആറ് ക്ലാസ്മുറികളോടും ടോയ്‌ലറ്റ് ബ്ലോക്കോടും കൂടിയ ഇരുനില കെട്ടിടത്തിന് 1.75 കോടിയുടെ ഭരണാനുമതി ലഭിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജി.എച്ച്.എസ് ചായോത്തിന് പുതിയ കെട്ടിട നിർമാണത്തിന് 3.62 കോടിയും മടിക്കൈ പഞ്ചായത്തിലെ ജി.എൽ.എസ് ചെര്‍ണത്തലയില്‍ നാല് ക്ലാസ്മുറികളുടെ നിർമാണത്തിന് 80 ലക്ഷവുമാണ് അനുവദിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ ജി.യു.പി.എസ് കാനത്തൂരിന് ആറ് ക്ലാസ്മുറികളോടുകൂടിയ ബഹുനില കെട്ടിട നിര്‍മാണത്തിന് 1.23 കോടിയും വകയിരുത്തി. ബളാല്‍ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് മാലോത്ത് കസബക്ക് എട്ട് ക്ലാസ്മുറികളോടുകൂടിയ ഇരുനില കെട്ടിടത്തിന് 1.7 കോടിയുടെ ഭരണാനുമതി ലഭിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ജി.എല്‍പി.എസ് കണ്വതീർഥക്ക് നാലു ക്ലാസ്മുറികളുടെ നിർമാണത്തിന് 1.07 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.