എ.കെ.എം. അഷ്റഫ്
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ സി.പി.എം സ്ഥാനാർഥിയായി പരിഗണിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ്.
ഷാനവാസിനെ കോൺഗ്രസിൽനിന്ന് അടർത്തിയെടുത്ത് 2020ൽ ജില്ല പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന്റെ കോട്ടയായ ചെങ്കളയിൽ പൊതുസ്വതന്ത്രനായി നിർത്തി ജയിപ്പിച്ച് ഒറ്റ സീറ്റിന്റെ ബലത്തിൽ ജില്ല പഞ്ചായത്ത് അഞ്ചുവർഷം ഭരിച്ച എൽ.ഡി.എഫിനു മുന്നിൽ മികച്ച സ്ഥാനാർഥിയായി ഷാനവാസ് മാറി.
അതേസമയം, സാമുദായിക ഘടകം നിർണായകമായ മഞ്ചേശ്വരത്ത് യു.ഡി.എഫും എൽ.ഡി.എഫും ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് സ്ഥാനാർഥിയെ കണ്ടെത്തുമ്പോൾ ബി.ജെ.പി അകത്ത് സന്തോഷിക്കുന്നുണ്ട്. ഭൂരിപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കുമെന്നതാണ് അവരുടെ സന്തോഷത്തിന്റെ അടിസ്ഥാനം. ഷാനവാസിനെ സ്ഥാനാർഥിയാക്കുക വഴി ഇടതുവോട്ടുകൾ നിലനിർത്തി ന്യൂനപക്ഷവോട്ടുകൾ കൂടി നേടി ജയിക്കാമെന്നാണ് ഇടത് വൃത്തങ്ങൾ കരുതുന്നത്. ഷാനവാസുമായി ഇതിനകം എൽ.ഡി.എഫ് നേതൃത്വം സംസാരിച്ചിട്ടുണ്ട്. സ്ഥാനാർഥിയാകാൻ സമ്മതിച്ചതായാണ് അറിവ്.
മഞ്ചേശ്വരത്ത് ബി.ജെ.പിയിൽ കാര്യങ്ങൾ ശുഭകരമല്ല. ജില്ല പ്രസിഡന്റ് എം.എൽ. അശ്വിനിക്കെതിരെ ഒരുവിഭാഗം കടുത്ത അമർഷത്തിലാണ്. മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥികൾ ആരായാലും ബി.ജെ.പിയിൽ പോരുറപ്പാണ്. കെ. സുരേന്ദ്രൻതന്നെ മത്സരരംഗത്തിറങ്ങിയേക്കുമെന്ന സൂചനയുമുണ്ട്.
വോട്ടുലഭിക്കാൻ ഇടതുപക്ഷം ബി.ജെ.പിയിലേക്ക് ചൂണ്ടയെറിയുന്നുമുണ്ട്. യു.ഡി.എഫിൽ നിലവിലെ സ്ഥിതിയിൽ എ.കെ.എം. അഷ്റഫിനെ തളക്കാൻ എളുപ്പമല്ല. ടോൾബൂത്തിനെതിരെയുള്ള സമരം യു.ഡി.എഫിന് അനുകൂലമാണ്. സർവകക്ഷി കർമസമിതിയാണ് ടോൾ വിരുദ്ധ സമരം നയിച്ചതെങ്കിലും നേട്ടം കൊയ്തത് സ്ഥലം എം.എൽ.എ എന്ന നിലയിൽ എ.കെ.എം ആണ്.
ഇടതുപക്ഷം ഇടക്കുവെച്ച് സമരത്തോട് മുഖംതിരിച്ചിരുന്നു. 745 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത്. 2024 ലോക്സഭയിൽ അത് 17,523 ആയി വർധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ഇടത് പഞ്ചായത്തുകളെ തൂത്തെറിഞ്ഞ യു.ഡി.എഫ്, 20,164 വോട്ടിന്റെ ഭൂരിപക്ഷംനേടി വെന്നിക്കൊടി പാറിച്ച രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് വരുന്നത്. എൽ.ഡി.എഫിനും ബി.ജെ.പിക്കും ചെറിയ മുന്നൊരുക്കം പോരാ, എ.കെ.എം. അഷ്റഫിനെ തളക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.