നീലേശ്വരം: പുഴക്കുകുറുകെ പുതിയ പാലം വന്നിട്ടും പഴയ നടപ്പാലം പൊളിച്ചുമാറ്റാത്തത് അപകട ഭീഷണിയാകുന്നു. നീലേശ്വരം ഓർച്ച പാലത്തിന് സമീപം കരിങ്കൽത്തൂണിൽ മരപ്പലക ഉപയോഗിച്ച് നിർമിച്ച പാലമാണ് പൊളിച്ചുനീക്കാതെ കിടക്കുന്നത്. തൂണുകൾ ചരിഞ്ഞും മരപ്പലകകൾ തകർന്നും ഏതുനിമിഷവും പുഴയിൽ വീഴാൻപാകത്തിലാണ് ഈ പാലം. മുമ്പ് നഗരസഭ പൊളിച്ചുനീക്കുമെന്നറിയിച്ചെങ്കിലും നടപ്പായില്ല.
രാത്രിയിൽ അപകടാവസ്ഥയിലായ നടപ്പാലത്തിന് മുകളിൽനിന്ന് അപകടരീതിയിൽ മീൻപിടിക്കുന്നതായി നാട്ടുകൾ പറയുന്നു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് 2013 ഡിസംബർ 19ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞാണ് ഓർച്ച പാലം ഉദ്ഘാടനം ചെയ്തത്. പുതിയ പാലം വന്നിട്ട് 13 വർഷം കഴിഞ്ഞിട്ടും പഴയ നടപ്പാലം പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.
മുപ്പതോളം കരിങ്കൽത്തൂണുകൾ പുഴയിൽ സ്ഥാപിച്ച് അതിന്റെ മുകളിൽ മരപ്പലക സ്ഥാപിച്ചാണ് 150 മീറ്റർ നീളത്തിൽ നടപ്പാലം നിർമിച്ചത്. ഒരുകാലത്ത് ഓർച്ച, കടിഞ്ഞിമൂല പ്രദേശങ്ങളിലെ ജനങ്ങൾ നീലേശ്വരം നഗരത്തിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഈ നടപ്പാലത്തെയാണ് ആശ്രയിച്ചിരുന്നത്. എന്തെങ്കിലും അപകടം വരുന്നതിനുമുമ്പേ നഗരസഭ അധികൃതർ ഇടപെട്ട് നടപ്പാലം പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.