തിരുവനന്തപുരം: കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ മംഗലാപുരത്തെ ആശുപത്രികളെ കൂടി ചേര്‍ക്കുമെന്നും കാരുണ്യ ചികിത്സാപരിധിയില്‍ കൂടുതല്‍ രോഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും ധനവിനിയോഗ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്ക് ധനമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ മറുപടി നല്‍കി.
ബദല്‍ സാമ്പത്തികനയം വന്നതോടെ പലപദ്ധതികളും സംബന്ധിച്ച് ആശങ്കകള്‍ക്ക് ഇടവന്നിട്ടുണ്ട്. ഒന്നിനും മാറ്റമുണ്ടാകില്ല. കാസര്‍കോട് പാക്കേജ് തുടരും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ അവഗണിച്ചെന്നും എസ്.സി-എസ്.ടിക്കാരെ പിന്തള്ളിയെന്നുമുള്ള അഭിപ്രായങ്ങള്‍ ശരിയല്ല. എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുകയാണ്.
ബദല്‍ സാമ്പത്തികനയത്തിന്‍െറ പ്രധാനലക്ഷ്യം കമ്മി കുറക്കുക എന്നതാണ്. സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കമ്മി കുറച്ചത്. എന്നാലിപ്പോഴത്തെ നയം ആവശ്യത്തിനനുസരിച്ച് ചെലവ് ചെയ്യുകയും അതുവഴി കമ്മി കുറക്കുകയുമാണ്. സര്‍ക്കാറിന് പിരിഞ്ഞുകിട്ടാനുള്ള വരുമാനം പിരിച്ചെടുക്കുക വഴി റവന്യൂ വരുമാനവും വര്‍ധിപ്പിക്കാനാവും. നീതി ആയോഗ് വരുമ്പോള്‍ ആസൂത്രണം കേന്ദ്രീകരിക്കുന്നത് അവഗണഗിക്കപ്പെടുന്ന വര്‍ഗത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്. ശര്‍മ, സി.എഫ്. തോമസ്, പി.സി. ജോര്‍ജ്, അബ്ദുല്‍ റസാഖ്, പി.ടി. തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെുത്തു. ചര്‍ച്ചക്കുശേഷം 36നെതിരെ 65 വോട്ടുകള്‍ക്ക് ധനവിനിയോഗ ബില്‍ പാസായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.