കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ
കോഴിക്കോട്: മദ്യനികുതി ഇളവിലും പി.എം ശ്രീയിലും സർക്കാരിനെതിരെ വിമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിയിൽ നിന്ന് പിന്മാറണം. നികുതി കുറക്കുന്നത് കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്നത് പോലെ മദ്യ വിൽപനക്കാർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കുന്ന പിഎം ശ്രീ നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിഎംശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഇവിടെ പ്രതിപക്ഷത്തായിരുന്നവർ ഇപ്പോൾ ഭരണപക്ഷത്ത് വന്നിരിക്കുന്നു. ഈ രണ്ടു വിഭാഗവും ഒരുപോലെ എതിർത്ത വിഷയമായതുകൊണ്ട് ആ തീരുമാനത്തിനെതിരെ ഇന്നത്തെ ഗവൺമെന്റ് നിലപാടെടുക്കണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുകയാണ്’ -അദ്ദേഹം പറഞ്ഞു.
ആൽക്കഹോളിന്റെ അളവ് 0.5 ശതമാനം മുതൽ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനമായും 10 ശതമാനം മുതൽ 20 ശതമാനം വരെയുള്ളവക്ക് 175 ശതമാനമായുമാണ് ബജറ്റിൽ നികുതി നിശ്ചയിച്ചത്. ഇത് വിവാദമാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ഭരണ മുന്നണിയിൽതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുകയും ചെയ്തതോടെ ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. നികുതി നിശ്ചയിച്ചെങ്കിലും യു.ഡി.എഫിന്റെ മദ്യനയത്തിൽ അനുവദിച്ചാൽ മാത്രമേ കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം എന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണ്. യു.ഡി.എഫ് ഇതുവരെ മദ്യനയം നിശ്ചയിച്ചിട്ടില്ല. ഇനി മുന്നണിയുടെ മദ്യനയത്തിൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ബജറ്റിൽ നിശ്ചയിച്ചതാകും നികുതി. ഇല്ലെങ്കിൽ ഈ കാറ്റഗറി വിൽക്കില്ല. എല്ലാവരുമായും ചർച്ച ചെയ്താണ് മദ്യനയത്തിന്റെ കരട് തയാറാക്കുകയെന്നും നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാരത്തിലെത്തുമ്പോൾ 28 ബാറുകൾ ഉണ്ടായിരുന്നത് 900 ആയി വർധിപ്പിച്ചവരാണ് ഇപ്പോൾ സർക്കാർ കേരളത്തിൽ മദ്യമൊഴുക്കുന്നുവെന്ന് വിലപിക്കുന്നതെന്നും സതീശൻ പറഞ്ഞു. മദ്യപാനം തടയാൻ വേണ്ടിയാണോ ബറുകളുടെ എണ്ണം 28ൽനിന്ന് 900 ആയി ഇടതുപക്ഷം വർധിപ്പിച്ചത്? കേരളത്തിൽ മദ്യമൊഴുക്കിയ സർക്കാറിന്റെ പ്രതിനിധിയാണ് ഇപ്പോൾ മദ്യം വ്യാപിപ്പിക്കരുതെന്ന് പറയുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കാൻ നീക്കം തുടങ്ങിയത് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ആറു മാസത്തിനുള്ളിൽ, അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലാണ്. ‘ബക്കാർഡി ഇന്ത്യ, എസ്.ഡി.എഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകളും സമാനമായ മറ്റു അപേക്ഷകളും ഒരുമിച്ച് പരിഗണിച്ച്, വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണം’ എന്നാണ് എക്സൈസ് മന്ത്രിയുടെ ആദ്യത്തെ നോട്ടിലുള്ളത്. ആരാണ് ബക്കാർഡി കമ്പനിയുമായി സംസാരിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാണ് -സതീശൻ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം യുവതലമുറയെ മുഴുവൻ നശിപ്പിക്കുമെന്നാണ് ആരോപണം. 2022 മാർച്ച് 31ലെ ഇടതു സർക്കാറിന്‍റെ മദ്യനയത്തിലെ ഐറ്റം 25ൽ ‘‘ഉദയഭാനു കമീഷൻ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് സംസ്ഥാനത്ത് 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും’’ വ്യക്തമാക്കിയിട്ടുണ്ട്. ബക്കാർഡി ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം അവരുടെ ഉൽപന്നങ്ങളായ ‘ബക്കാർഡി ബ്രീസർ’, ‘ബക്കാർഡി പ്ലസ്’ എന്നീ ലഹരി പാനീയങ്ങൾ കേരളത്തിൽ വില്പന നടത്താൻ അനുമതിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
ബക്കാർഡി ബ്രീസറിൽ 4.8 ശതമാനവും ബക്കാർഡി പ്ലസിൽ എട്ടു ശതമാനവും ആൽക്കഹോളുണ്ട്. 2022-23 വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചത് പ്രകാരം 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ സാന്നിധ്യമുള്ള മദ്യ വിപണനത്തിന് വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
ബിയറിന്റെ നികുതി 116 ശതമാനവും വൈനിന്റേത് 86 ശതമാനവുമാണ്. ഇതിനിടയിലുള്ള ഒരു നികുതിയാണ് അവർ ആവശ്യപ്പെട്ടത്. അന്നത്തെ എക്സൈസ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണിത്. ഇതിന്റെ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പായതിനാൽ അനുവാദം നൽകിയില്ലെന്നും സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.