കോഴിക്കോട്: സുന്നി ഐക്യത്തിനുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സുന്നി പ്രസ്ഥാനങ്ങളുടെ പിളർപ്പിന് പിന്നിൽ നവീനവാദ പ്രസ്ഥാനക്കാർ മാത്രമല്ല മറ്റു പലരും ഉണ്ടായിരിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഐക്യം വേഗം പുലരണം എന്നല്ലേ അദ്ദേഹം (കാന്തപുരം) പറഞ്ഞത്. അത് തന്നെയല്ലേ ഞാനും പറഞ്ഞത്. ഐക്യം പുലരാൻ ആവശ്യമാകുന്ന പ്രവർത്തനങ്ങൾ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. അതിനെ നമ്മൾ സ്വാഗതം ചെയ്യുന്നു. പിളർപ്പിന് പിന്നിൽ നവീന പ്രസ്ഥാനക്കാർ മാത്രമല്ല, മറ്റുപലരും അതിന്റെ പിന്നിൽ ഉണ്ടാവാം. ഐക്യത്തിന് വേണ്ടി മുമ്പ് എപ്പോഴും നമ്മൾ പറയുന്നതല്ലേ. അതിന്റെ പ്രവർത്തനങ്ങളൊക്കെ നല്ല നിലക്ക് നടക്കുന്നതിൽ നമുക്ക് എതിർപ്പൊന്നുമില്ല. അതിനു വേണ്ട പ്രവർത്തനങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ. ഐക്യം അല്ലാഹു സാധിപ്പിച്ചു തരട്ടെ’ -ജിഫ്രി തങ്ങൾ പറഞ്ഞു.
പിളർപ്പിന് കാരണക്കാർ ആരാണെന്ന് ആ സമയത്ത് അതുമായി ബന്ധപ്പെട്ട് പ്രവൃത്തിച്ചിരുന്ന ആളായ കാന്തപുരത്തിന് കുറച്ചുകൂടി അറിയാമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് യാതൊരു തടസ്സവുമില്ലെന്നും തങ്ങൾ പറഞ്ഞു.
എപി-ഇകെ പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയാണെന്നായിരുന്നു ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞത്. ‘എന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ എന്നെയും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.