ഷാഫി പറമ്പിൽ, ഇ.എൻ സുരേഷ് ബാബു, വി.ഡി. സതീശൻ
പാലക്കാട്: കെ.പി.സി.സി ഉപാധ്യക്ഷനും എം.പിയുമായ ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് സി.വി. സതീഷ്, കെ.ആർ. ശരരാജ് (വൈ. പ്രസി.), ഹരിദാസ് മച്ചിങ്ങൽ (ട്രഷറർ), മണ്ഡലം പ്രസിഡൻറുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ എന്നിവരാണ് പാലക്കാട് എസ്.പിക്ക് പരാതി നൽകിയത്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താൻ ഉറച്ചുനില്‍ക്കുകയാണെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഷാഫി പറമ്പില്‍ വീണ് കാണാന്‍ ആഗ്രഹിക്കുന്നവരാകും. കോണ്‍ഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
ലൈംഗികാരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്കു പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് സുരേഷ് ബാബു ആരോപിച്ചു. തനിക്കെതിരെ ഷാഫി പറമ്പില്‍ പുതിയ ഗ്രൂപ് രൂപവത്കരിച്ചതിനാലാണ് സതീശന്‍ ശബ്ദസന്ദേശമടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.