പകര്‍ച്ചനി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ നേരിട്ടിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. ഇതി​​െൻറ ഭാഗമായി തന്റെ മണ്ഡലമായ ഹരിപ്പാട്ട് ഈ മാസം 20ന് പ്രതിപക്ഷ നേതാവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും യു.ഡി.എഫ് നിര്‍ദ്ദേശം നല്‍കി. 

പനി നിയന്ത്രിക്കാനാകാതെ പടര്‍ന്ന് പിടിക്കുകയും ആളുകള്‍ വന്‍ തോതില്‍ മരണമടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ  വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പനി തടയുന്നതിനുള്ള പതിനൊന്നിന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നല്‍കി. 

സംസ്ഥാനത്ത് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് ഔദ്യോഗിക സംവിധാനങ്ങളോടോപ്പം എല്ലാ വിഭാഗം ജനകീയ സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ യജ്ഞം സംഘടിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. എം.പിമാര്‍, എം.എല്‍.എമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, വായനശാലകള്‍ തുടങ്ങി  എല്ലാ വിഭാഗം ജനകീയ പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ച് കൂട്ടായ മാലിന്യ നിര്‍മ്മാര്‍ജന യജ്ഞം വേണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 

എല്ലാ ആശുപത്രികളിലും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആശുപത്രികളെ കൊതുക് വിമുക്തമാക്കുക,  എല്ലാ ആശുപത്രികളിലും പനി ബാധിതരെ ചികിത്സിക്കുന്നതിന് പ്രത്യേക സംവിധാനവും പനി വാര്‍ഡുകളും തുടങ്ങുക, രക്ത പരിശോധനയ്ക്ക് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പനിബാധിച്ച് മരണടഞ്ഞവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയിലുള്ള രോഗികള്‍ക്ക് ധനസഹായവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. 

പനി തയടുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ട സ്ഥിതിക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. 

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രമേശ് ചെന്നിത്തല വാര്‍ത്താ ലേഖകരോട് പറഞ്ഞു. ദിവസവും ആയിരങ്ങള്‍ക്ക് പനി ബാധിക്കുകയാണ്. അവര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. ആശുപത്രികളില്‍ കിടക്കകളില്ല. പലേടത്തും മരുന്നുമില്ല. കഴിഞ്ഞ സര്‍ക്കാരുകല്‍ മഴക്കാല പൂര്‍വ്വ ശുചീകണത്തിന് പ്രധാന്യം നല്‍കിയിരുന്നു. പക്ഷേ ഈ സര്‍ക്കാര്‍ ഹെല്‍ഇന്‍സ്പക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചു വിട്ടു. പകര്‍ച്ചവ്യാധി തടയുന്നതില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ആരോഗ്യമന്ത്രി വേണ്ട വിധം പ്രവര്‍ത്തിച്ചില്ല. ആരോഗ്യ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും മറ്റും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

പ്രതിപക്ഷ നേതാവും എം.എല്‍.എമാരും ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു
പനി നിന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുന്നുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, കെ.ശബരീനാഥന്‍ എന്നിവരും ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ്, ദളിത് കോണ്‍ഗ്രസ്  പ്രസിഡന്റ് കെ.വിദ്യാധരന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എസ്.ഷിജു എന്നിവരും ജനറല്‍ ആശുപത്രി  സന്ദര്‍ശിച്ചു.

Tags:    
News Summary - Influenza: chennithala meets CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.