തൃശൂർ: ജീവപര്യന്തമുൾപ്പെടെ വിവിധ ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ച് 14 വർഷം പൂർ ത്തിയാക്കിയവർക്ക് സ്വഭാവം മുൻനിർത്തി ശിക്ഷ ഇളവുനൽകുന്ന കാര്യം ജയിൽ ഉപദേശകസമി തിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആഭ്യന്തരവകുപ്പിന് നിർദേശം നൽകി. ഇക്കാര്യത്തിൽ വേർതിരിവ് കാണിക്കരുത്.
വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തിയ ശേഷമാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കും ജുഡീഷ്യൽ അംഗം പി. മോഹനദാസും നിർദേശം നൽകിയത്. പരോൾ അനുവദിക്കാൻ കക്ഷിരാഷ്ട്രീയം നോക്കരുത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം.
തടവുകാരുടെ പരാതികളയക്കാൻ നിയമസഹായ ക്ലിനിക്കിൽ പ്രവർത്തിക്കുന്ന അഭിഭാഷകന് കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും നൽകുക, ശിക്ഷാവിധി തടവുകാരെ വായിച്ച് മനസ്സിലാക്കിക്കാനും അപ്പീൽ സമർപ്പിക്കാനും നിയമസഹായ ക്ലിനിക്കിന് സൗകര്യം നൽകുക, തടവുകാർക്ക് വസ്ത്രവിതരണം പുനരാരംഭിക്കുക, തടവുകാരുടെ സിവിൽ, സർവിസ് ഇനത്തിലുള്ള കേസുകൾ നടത്താൻ ലീഗൽ സർവിസസ് അതോറിറ്റിയുടെ സേവനം ഉറപ്പാക്കുക, തടവുകാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നൽകാനും അഭിരുചിക്കനുസരിച്ച് ഇതര തൊഴിൽപരിശീലനം നൽകാനും നടപടിയെടുക്കുക എന്നീ നിർദേശങ്ങളും കമീഷൻ സർക്കാറിന് നൽകി.
തടവുകാർക്ക് ലഹരിമുക്തി, സൽസ്വഭാവ രൂപവത്കരണം, സാങ്കേതിക പരിജ്ഞാനം തുടങ്ങിയവ നൽകാൻ സ്ഥിരം ക്ലാസ് ഏർപ്പെടുത്തണം. ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയും ജയിൽമേധാവിയും രണ്ടു മാസത്തിനകം കമീഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരോൾ ലഭിക്കുന്നില്ലെന്നാണ് തടവുകാരുടെ പരാതി. 29 വർഷമായി ജയിലിൽ കിടക്കുന്ന തടവുകാരെ കമീഷൻ കണ്ടു. ഇംഗ്ലീഷ് അറിയാത്തതിനാൽ തടവുകാർക്ക് ശിക്ഷാവിധി വായിച്ചുമനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.