അടിമാലി: അർബുദ രോഗിയായ വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് 16,500 രൂപ കവർന്നു. അടിമാലി എസ്.എൻ പടിയിൽ വാടകക്ക് താമസിക്കുന്ന കളരിക്കൽ സന്തോഷിന്‍റെ ഭാര്യ ഉഷയെ കെട്ടിയിട്ടാണ് മുഖംമൂടിയും തൊപ്പിയും ധരിച്ചെത്തിയ ആൾ പണം കവർന്നത്.
വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. കട്ടിലിൽ അവശനിലയിൽ കിടന്ന ഉഷയുടെ കൈയ്യും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. കാൻസർ രോഗിയായ ഉഷക്ക് ബുധനാഴ്ച കീമോ നടത്തിയിരുന്നു. ഛർദ്ദിയും മറ്റ് അസ്വസ്ഥതയും മൂലം അവശയുമായിരുന്നു. ടൈൽ ജോലിക്കാരനായ ഭർത്താവ് രാവിലെ ഏഴിന് പണിക്ക് പോയി. പിന്നാലെ മകൾ പഠിക്കാൻ തൊടുപുഴക്കും പോയി. ഈ സമയത്താണ് മോഷ്ടാവ് എത്തിയത്.
അയൽ വീട്ടുകാരാണ് പകൽ ഉഷയെ പരിചരിക്കുന്നത്. ഇത് മൂലം വാതിൽ അടയ്ക്കാറില്ലായിരുന്നു. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം എത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.