പ്രതീകാത്മക ചിത്രം
വടകര: ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ കേഡർ സ്‌ട്രങ്ത്ത് 2:1 അനുപാതം പാലിക്കാതെ നിയമനം അട്ടിമറിക്കപ്പെടുന്നതായി പരാതി. ഹയർ സെക്കൻഡറി സീനിയർ അധ്യാപകരിൽനിന്നും യോഗ്യരായ ഹൈസ്കൂൾ പ്രധാനാധ്യാപകരിൽനിന്നുമാണ് നിയമനം നടത്തേണ്ടത്. സ്പെഷൽ റൂൾസ് അനുസരിച്ച് ഈ നിയമനം 2:1 അനുപാതത്തിൽ കേഡർ സ്ട്രങ്ത്ത് പാലിച്ച് നടത്തണമെന്നാണ് ചട്ടം. എന്നാൽ, ഹയർ സെക്കൻഡറി വകുപ്പ് ഇത് അട്ടിമറിച്ച് നിയമനം നടത്തുന്നുവെന്നാണ് പരാതി. 816 ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ തസ്തികകളാണ് സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിലുള്ളത്. ഇതിൽ 272 ഒഴിവുകളിൽ സർക്കാർ ഹൈസ്കൂളുകളിലെ യോഗ്യരായ പ്രധാനാധ്യാപകരെ നിയമിക്കണം.
544 തസ്തികകളിൽ ഹയർ സെക്കൻഡറി സീനിയർ അധ്യാപകരിൽ നിന്നുമാണ് നിയമനം നടത്തേണ്ടത്. എന്നാൽ, 272 പേർക്ക് നിയമനം ലഭിക്കേണ്ട സ്ഥാനത്ത് നിലവിൽ 40 ഹൈസ്കൂൾ പ്രധാനാധ്യാപർക്ക് മാത്രമാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പലായി നിയമനം ലഭിച്ചത്. സംസ്ഥാനത്ത് 232 പ്രധാനാധ്യാപക /എ.ഇ.ഒമാർക്ക് പ്രിൻസിപ്പൽ പ്രമോഷൻ ലഭിക്കേണ്ടതുണ്ട്. 108 എച്ച്.എസ്.എസ് അധ്യാപകർക്ക് പ്രിൻസിപ്പൽമാരായി അധികമായി നിയമനം ലഭിച്ചിട്ടുണ്ട്. സർക്കാർ 2025 സെപ്റ്റംബർ 16ന് ഇറക്കിയ ഉത്തരവിൽ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവിൽ കേഡർ സ്ട്രങ്ത്ത് പാലിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർ സെക്കൻഡറി വിഭാഗം ഇത് പാലിക്കാൻ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
ചട്ടം നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തെ നിരവധി ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് പ്രിൻസിപ്പൽ നിയമനം ലഭിക്കാതെ വിരമിക്കേണ്ട അവസ്ഥയാണുള്ളത്. ഈ പ്രവണത മറ്റ് വകുപ്പുകളും തുടർന്നാൽ സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങൾ അട്ടിമറിക്കപ്പെടുന്ന ഗുരുതര സാഹചര്യമുണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. സർക്കാർ വകുപ്പുകൾ ഇത്തരം ഉത്തരവുകൾ ഇറക്കുമ്പോൾ നിയമവകുപ്പുമായി കൂടിയാലോചിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. പ്രധാനാധ്യാപക സംഘടനകൾ വിഷയത്തിൽ വേണ്ട ജാഗ്രത പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. പരീക്ഷകൾ അടുത്തിരിക്കെ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പരീക്ഷ നടത്തിപ്പിനെ ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.