കൊച്ചി: ഫോർട്ട്കൊച്ചി ജെട്ടിയിൽനിന്ന് യാത്രക്കാരുമായി വൈപ്പിനിലേക്ക് പോയ റോ റോ ജങ്കാർ എൻജിൻ തകരാറിനെ തുടർന്ന് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയത് ഭീതി പരത്തി. ചൊവ്വാഴ്ച വൈകുന്നേരം ആറോടെ വൈപ്പിന് സമീപമായിരുന്നു സംഭവം. ഒമ്പത് കാറുകളും ട്രാവലറും അമ്പതോളം ബൈക്കുകളും കുട്ടികളടക്കം അമ്പതോളം യാത്രക്കാരുമാണ് റോ റോയിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്‍റെ ബോട്ട് എത്തി റോറോ കെട്ടിവലിച്ച് കരക്കെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.
നിയന്ത്രണംവിട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ച് അഴിമുഖവും പിന്നിട്ട് കടലിലേക്ക് പ്രവേശിച്ചപ്പോഴാണ് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കൊച്ചി തുറമുഖത്തേക്ക് കപ്പലുകൾ കടന്നുപോകുന്ന പാതയിലാണ് റോ റോ തകരാറിലായത്. ഈ സമയം വലിയ കപ്പലുകളൊന്നും ഇതുവഴി വരാത്തതും അപകടം ഒഴിവാക്കി. വൈപ്പിൻ തീരത്ത് എത്തിച്ച റോ റോ കെ.എസ്.എൻ.ഐ.സി ഉദ്യോഗസ്ഥർ പരിശോധിച്ച് എൻജിൻ തകരാറാണെന്ന് കണ്ടെത്തി. തകരാർ പരിഹരിച്ചശേഷമേ സർവിസ് പുനരാരംഭിക്കാനാകൂ. അതുവരെ ഒരു റോ റോയാകും സർവിസ് നടത്തുക. സബ് ഇൻസ്പെക്ടർ പി.ജെ. ഷിജു, സിവിൽ പൊലീസ് ഓഫിസർ സി.കെ. വിഷ്ണു, ബോട്ട് സ്രാങ്ക് അജയൻ നെടിയറ, ഡ്രൈവർ സി.കെ. ഷാജി, സീ റെസ്ക്യൂ ഗാർഡുമാരായ വി.കെ. ഷെല്ലൻ, ഉദയരാജ്, ടി.ടി. വിനു, ജിപ്സൺ റോച്ച എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
രണ്ട് റോ റോ വെസലുകളാണ് ഫോർട്ട്കൊച്ചി -വൈപ്പിൻ സർവിസ് നടത്തുന്നത്. ആദ്യ റോ റോയുടെ സർവിസ് രാവിലെ ആറു മുതൽ രാത്രി എട്ടു വരെയാണ്. രണ്ടാമത്തെ റോ റോ രാവിലെ എട്ടു മുതൽ രാത്രി 9.50 വരെ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.