പൊന്നാനി: അതിവേഗ റെയിൽപാതയിൽ കൂടുതൽ വ്യക്തത വരുത്തി മെട്രോമാൻ ഇ. ശ്രീധരൻ. നേരത്തേ നിർദേശിച്ച അലൈൻമെന്റ്, നിർമാണ ചെലവ്, യാത്രാസമയം എന്നിവയിൽ മാറ്റം വരുത്തിയാണ് പുതിയ റിപ്പോർട്ട് തയാറാക്കിയത്. പൊന്നാനിയിൽ തുറന്ന പുതിയ ഓഫിസിന് പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്റ്റേഷനുകളും റെയിൽലൈൻ കടന്നുപോകുന്ന പ്രദേശങ്ങളും അടങ്ങിയ വിവരങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചത്.

നേരത്തേ തയാറാക്കിയ റൂട്ടിൽ മാറ്റം വരുത്തി പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ട കൂടി ഉൾപ്പെടുന്നുണ്ട്. പുതിയ റൂട്ട് വഴി 20 സ്റ്റോപ്പാണുണ്ടാവുക. നേരത്തേ തയാറാക്കിയ റിപ്പോർട്ടിൽ 22 സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. മലപ്പുറത്തെ തിരൂർ, എടപ്പാൾ സ്‌റ്റോപ്പുകൾ പുതിയ റിപ്പോർട്ടിലില്ല. പകരം മലപ്പുറമാണ് പുതിയ സ്‌റ്റോപ്.

തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന പാത ടണൽ വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പ്രവേശിക്കും. തുടർന്ന് വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 465 കിലോമീറ്റർ ദൈർഘ്യമുള്ള സർവിസിൽ 20 മുതൽ 30 കിലോമീറ്റർ വരെ അകലത്തിലാണ് സ്റ്റോപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെയും സർവിസ് ബന്ധിപ്പിക്കും. ആദ്യ ഘട്ടത്തിൽ 56,500 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.

നേരത്തേ തയാറാക്കിയ റിപ്പോർട്ടിൽ ഒരു ലക്ഷം കോടിയായിരുന്നു. പ്രതിദിനം ശരാശരി അഞ്ചു ലക്ഷം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 440 രൂപയും കോഴിക്കോട്ടേക്ക് 640 രൂപയും കണ്ണൂരിലേക്ക് 780 രൂപയുമാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്. നിലവിലുള്ള വന്ദേഭാരതിനെക്കാൾ കുറഞ്ഞ നിരക്കാണ് ഇത്.

രണ്ടാം ഘട്ടത്തിൽ കണ്ണൂർ-കാസർകോട്, കോഴിക്കോട്-കൽപറ്റ, പട്ടാമ്പി-പാലക്കാട്, തൃശൂർ-പാലക്കാട്, തൃശൂർ-ഗുരുവായൂർ, പത്തനംതിട്ട-പമ്പ, തിരുവനന്തപുരം-പാറശ്ശാല കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്. 35,000 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.

Tags:    
News Summary - High-speed rail: Metroman with clarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.