കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഫൈസൽ ബാബു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ 'ക്രസന്റ് ഹൗസി'ന് ജപ്തി ഭീഷണി നോട്ടീസ് ലഭിച്ചിരുന്നു. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്. ഈ മാസം 31-നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്ക് നോട്ടീസ്.
‘മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ നമ്മൾ അനുവദിക്കില്ല. “ക്രസന്റ് ഹൗസ്” എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്. പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, ‘വീട് നഷ്ടപ്പെടും’ എന്ന ചർച്ചക്ക് പോലും ഇനി പ്രസക്തിയില്ല. പിതാവിന്റെ പാതയിൽ കറകളഞ്ഞ പൊതു പ്രവർത്തകാനാണ് പ്രിയപ്പെട്ട മുനീർക്ക’ -അഡ്വ.ഫൈസൽ ബാബു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 4.34 കോടി രൂപയുടെ ആസ്തിയാണ് എം.കെ. മുനീറിനുള്ളത്. അന്ന് 92 ലക്ഷം രൂപയുടെ ബാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൈക്കൂലി ആരോപണം, കലാപശ്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട 11 കേസുകൾ തനിക്കെതിരെയുള്ളതായും അന്ന് സത്യവാങ്മൂലത്തിൽ മുനീർ സൂചിപ്പിച്ചിരുന്നു. നിലവിലെ ജപ്തി ഭീഷണി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.