തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളുടെ മറവിൽ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സർവകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കേരളാ സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി.
അഡ്മിഷൻ സമയത്തെ ഫീസുകൾ കുത്തനെ കൂട്ടിയതിലൂടെ വിദ്യാർഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കെ.എസ്.യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോൾ കേരള സർവകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അഡ്മിഷൻ ഫീസ് നിരക്കുകൾ 1850 രൂപയിൽ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയിൽ നിന്ന് 525 രൂപയായി ഉയർത്തിയതുൾപ്പടെയുള്ള തീരുമാനമാണ് സിൻഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. വിദ്യാർഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കേരളാ സർവകാശാല വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സർവകലാശാലക്ക് അകത്തും പുറത്തും കെ.എസ്.യു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.