ഇന്ത്യൻ വിദ്യാർഥികൾക്കായി 100 ദശലക്ഷം ഡോളറിന്റെ (ഏകദേശം 800 കോടിയിലധികം രൂപ) വമ്പിച്ച സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കാനഡ. ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ-ഗവേഷണ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിന് പുറമെ താമസ ചെലവും ഗവേഷണത്തിനുള്ള തുകയും ഉൾപ്പെടെ പൂർണ്ണമായ സാമ്പത്തിക സഹായം ലഭിക്കും. ഈ സ്കോളർഷിപ്പ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ ആണ്.
ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ തലത്തിലുള്ള വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ് പ്രയോജനപ്പെടുന്നത്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയിൽ തന്നെ മൂന്ന് ഹൈബ്രിഡ് ലേണിങ് സെന്ററുകൾ സ്ഥാപിക്കുന്നു എന്നതാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ കനേഡിയൻ പഠനം ഇന്ത്യയിൽ ആരംഭിച്ച് പിന്നീട് കാനഡയിൽ പോയി പൂർത്തിയാക്കാം. ഡൽഹൗസി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രമുഖ കനേഡിയൻ സർവ്വകലാശാലകൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി ചേർന്നായിരിക്കും ഇത് നടത്തുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി തുടങ്ങിയ നൂതന മേഖലകൾക്കായിരിക്കും ഈ കേന്ദ്രങ്ങൾ മുൻഗണന നൽകുന്നത്.
എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, സംയുക്ത അക്കാദമിക് ബിരുദങ്ങൾ, ഗവേഷണ സഹകരണങ്ങൾ, ഹ്രസ്വകാല കോഴ്സുകൾ എന്നിവക്കായി കാനഡയിലെയും ഇന്ത്യയിലെയും സർവ്വകലാശാലകൾ തമ്മിൽ 13 പുതിയ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ക്ലീൻ എനർജി, കൃഷി, ആരോഗ്യരംഗം, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും സഹകരണം ഉണ്ടാവുക.
കഴിഞ്ഞ വർഷം മുതൽ കാനഡ വിസ നിയമങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2025 ആഗസ്റ്റിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74ശതമാനവും നിരസിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അർഹരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സ്കോളർഷിപ്പ് പദ്ധതിയുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്. കാനഡ സർക്കാരിന്റെ ഔദ്യോഗിക ഇമിഗ്രേഷൻ വെബ്സൈറ്റായ Canada.ca സന്ദർശിക്കുക. കൂടാതെ, സ്കോളർഷിപ്പ് ഏകോപിപ്പിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ വെബ്സൈറ്റിലും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.