കൊച്ചി: ശബരിമല അതിഥിമന്ദിരത്തിൽ താമസിച്ചവരുടെ പേരിൽ വ്യാജ ഭക്ഷണബില്ലുണ്ടാക്കിയതടക്കം ക്രമക്കേടുകൾ സംബന്ധിച്ച് ഹൈകോടതി സ്വമേധയ കേസെടുത്തു.
അതിഥി മന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയും ശൗചാലയ നടത്തിപ്പിന്റെ പേരിലും നടത്തിയ ക്രമക്കേട് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷൻബെഞ്ച് വിഷയം സ്വമേധയാ ഹരജിയായി പരിഗണിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സർക്കാറിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടിയ കോടതി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ശബരിമല സ്പെഷൽ കമീഷണർ ശബരിമലയിൽ ഇല്ലാത്ത ദിവസം പോലും അദ്ദേഹത്തിന്റെ പേരിൽ ഭക്ഷണച്ചെലവ് എഴുതിവെച്ചിരുന്നതടക്കം വിജിലൻസ് കണ്ടെത്തിയിരുന്നു.
ശബരിമലയിൽ ബയോ ടോയ്ലറ്റ് സൗജന്യമായി സ്ഥാപിക്കാൻ കർണാടക സ്വദേശി തയാറായെങ്കിലും ഇവയുടെ പരിപാലന ചെലവും വഹിക്കണമെന്നാവശ്യപ്പെട്ട് ഒഴിവാക്കിയതായും കണ്ടെത്തിയിരുന്നു. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.