അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിനായി തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർമാർക്ക് നിബന്ധനകൾ കൊണ്ടുവരും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പരിശോധിക്കാൻ പൊലീസ് വെരിഫിക്കേഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് അന്തർ സംസ്ഥാന തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനായ GUEST APP ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. 2010ലാണ് തൊഴിൽ വകുപ്പ് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആരംഭിച്ചത്.

സംസ്ഥാനത്തെ മുഴുവൻ അന്തർ സംസ്ഥാന തൊഴിലാളികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ആപ്പ് വികസിപ്പിച്ചത്. തൊഴിലിടങ്ങളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തി, മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത്, രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.

പദ്ധതിയിൽ അംഗമായിക്കഴിഞ്ഞവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെർമിനൽ ബെനഫിറ്റ്‌സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കാൻ ധനസഹായം, പ്രസവ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും. പദ്ധതിയിൽ അംഗത്വമെടുത്തവർക്കുള്ള കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

പരിപാടിയിൽ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് ഡയറക്ടർമാരായ മണ്ണാറാം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, ടി.എം ജമീല, സെക്രട്ടറി ആർ. പ്രമോദ്, എക്‌സിക്യൂട്ടിവ് ഓഫിസർ പി. ബിജു തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Establishes standards for hiring interstate workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.