കോട്ടയം: നിർദിഷ്ട എരുമേലി വിമാനത്താവളത്തിന്റെ സാങ്കേതിക -സാമ്പത്തിക സാധ്യതപഠന റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ സാധ്യതകൾക്കു പുറമെ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, റൺവേയുടെ നീളം എന്നിവ സംബന്ധിച്ചും വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്. യു.എസ് കൺസൽട്ടൻസി ലൂയി ബഗ്ർ ആണ് റിപ്പോർട്ട് തയാറാക്കിയത്. നേരത്തേ ഇതേ ഏജൻസി നൽകിയ റിപ്പോർട്ടിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പിഴവുകൾ തിരുത്തിയും ചോദ്യങ്ങൾക്കുള്ള മറുപടിയും ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട്. ആദ്യ റിപ്പോർട്ടിൽ 2.7 കിലോമീറ്ററായിരുന്നു റൺവേക്കായി കണ്ടെത്തിയത്. നീളം കുറവാണെന്ന പരാതി ഉയർന്നതോടെ ചെന്നൈയിലെ ജിയോ ഐഡി കമ്പനി ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ വഴി റൺവേക്ക് പുതിയ സ്ഥലം കണ്ടെത്തി. 3.5കിലോ മീറ്റർ റൺവേയാണ് പുതിയ റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ റൺവേ ആകും ഇത്.
ഏതു ദിശയിലേക്കും വിമാനം ഉയരാനും ഇറങ്ങാനുമുള്ള സൗകര്യം ഉണ്ട്. ശബരിമല തീർഥാടകരായിരിക്കും പ്രധാന ഉപഭോക്താക്കൾ. മാത്രമല്ല കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രവാസികൾ യൂറോപ്പിലും അമേരിക്കയിലും ഉള്ളത്. ഇവർക്ക് യാത്രക്ക് ഏറെ പ്രയോജനകരമാകും വിമാനത്താവളം. കുമരകം, മൂന്നാർ, തേക്കടി വിനോദസഞ്ചാരികൾക്കും സഹായകമാകും.
റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചാൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും. ഇത്തവണ ബജറ്റിൽ വിമാനത്താവളസാധ്യതപഠനത്തിനും ഡി.പി.ആർ തയാറാക്കാനും രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രാഥമിക സാധ്യതപഠന റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്സ് ചർച്ചുമായി നടക്കുന്ന കേസ് കോടതി പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.