ഇ.പി. ജയരാജൻ
കണ്ണൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ചാണ് പാർട്ടി തീരുമാനങ്ങൾ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പൊതുതാൽപര്യം പരിഗണിച്ചാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നൽകുന്ന പിന്തുണ. ശബരിമലയിലെ വളർച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേയെന്നും ഇ.പി ചോദിക്കുന്നു. ഇടതുപക്ഷത്തോട് ചായ്‍വ് കാണിച്ചുകൊണ്ട് എൻ.എൻ.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തുവന്നതിനു പിന്നാലെയാണ് ഇ.പിയുടെ പ്രതികരണം.
“ഞങ്ങളെ കുറിച്ച് നല്ല വാക്ക് പറഞ്ഞവരോടെല്ലാം നന്ദിയുണ്ട്. ഞങ്ങളെന്നും നല്ല കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ. പൊതുതാൽപര്യം പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കാര്യത്തിലും എടുത്തുചാടി തീരുമാനം എടുക്കാറില്ല. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നൽകുന്ന പിന്തുണ. എൻ.എസ്.എസിന്‍റെയും എൻ.എൻ.ഡി.പിയുടെയും മറ്റു സംഘടനകളുടെയും സമീപനവും ഇതിന്‍റെ ഭാഗമാണ്. ഓരോ കാലഘട്ടത്തിന്‍റെയും ആവശ്യമനുസരിച്ചാണ് തീരുമാനങ്ങൾ സ്വീകരിക്കുക. യുവതീപ്രവേശന വിഷയത്തിന് ഇന്ന് എന്ത് പ്രസക്തിയാണുള്ളത്? അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി?
പ്രതിപക്ഷം പഴയ സംഭവങ്ങൾ ഉയർത്തിക്കാണിച്ച് പുതിയ പ്രവർത്തനങ്ങളെ നിസ്സാരവൽക്കരിക്കുകയും നിരാകരിക്കുകയുമായാണ്. ഇത് ഗുണകരമായ വശമല്ല. ലോകത്തിലെ ആരാധനാകേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ആളുകൾ എത്തുന്നതിലൂടെ ആ നാട് വളരുകയല്ലേ. ശബരിമലയിലെ വളർച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേ. അതിനെ എന്തിനാണ് തടസപ്പെടുത്തുന്നത്? മക്കയിലും വേളാങ്കണ്ണിയിലുമെല്ലാം ലക്ഷക്കണക്കിന് ആളുകൾ പോകുന്നില്ലേ. അതുപോലെ ശബരിമലയിലും ആളുകൾ വരുന്നതിനാണ് വിശ്വാസികളുടെ സംഗമം സംഘടിപ്പിച്ചത്. അതിനെ എതിർക്കേണ്ട ആവശ്യമില്ല” -ഇ.പി. ജയരാജൻ പറഞ്ഞു.
കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നുമാണ് നേരത്തെ സുകുമാരൻ നയർ ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമല്ലോ?
ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എല്ലാവർക്കും അറിയാം. കോൺഗ്രസ് നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശബരിമല വിഷയത്തിൽ വകുപ്പ് മന്ത്രി അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ രണ്ടുതവണയും ശബരിമല ദർശനത്തിൽ പഴയ നിലപാടിൽ തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയിൽ ഗവൺമെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.