തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ പുറത്ത് നിന്നുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. 'സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്' എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഫലപ്രാപ്തിയുണ്ട്. സമരക്കാർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ പരിഹാരമായി. ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. ഇത്ര വർഷമായ പദ്ധതി നിർത്തിവെക്കാനാകുമോ? തമിഴ്നാട് കൊണ്ടുപോകേണ്ടിയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. അതാണ് യാഥാർഥ്യമായത്. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
ഗവർണറുമായി സർക്കാർ ഏറ്റുമുട്ടലിനില്ല. ഗവർണർ അദ്ദേഹം ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കുന്നില്ല. അത് അത്യുന്നത പദവിയാണ്. ആ സ്ഥാനത്തുള്ളയാൾ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെക്കുറിച്ച് പറഞ്ഞത് ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണ്. ഇതൊക്കെ ഗവര്‍ണര്‍ പദവിക്ക് കളങ്കമാണ്. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം.
ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഒരിക്കലും ഗവർണർ പറയരുത്. നിയമം പാസാക്കിയാലേ പിശക് ചൂണ്ടിക്കാട്ടാനാകൂ. അദ്ദേഹം വലിയ അബദ്ധത്തിൽചെന്ന് പെട്ടിരിക്കുന്നു. ഇതൊക്കെ ആരെയോ പ്രീണിപ്പിക്കാനാണെന്ന് തോന്നുന്നു. സർവകലാശാലകളിൽ ആരെയും കുത്തിക്കയറ്റാന്‍ പാടില്ല. ഗവർണറുടേത് പക്വത ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ്. ഇത്തരം പ്രതികരണങ്ങൾ നടത്തിയാൽ ജനങ്ങൾ അദ്ദേഹത്തെ അവമതിപ്പോടെ വീക്ഷിക്കും. കടുത്ത നിലപാട് ഗവർണർ തുടർന്നാൽ എന്ത് ചെയ്യുമെന്ന് ഗവർണറോട് തന്നെ ചോദിക്കൂവെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.