കൊച്ചി: നഴ്സിങ് സേവനത്തെ എന്തുകൊണ്ടാണ് അവശ്യ സർവിസായി പ്രഖ്യാപിക്കാത്തതെന്ന് ഹൈകോടതി. അവശ്യ സർവിസായി പ്രഖ്യാപിച്ചാൽ നഴ്സുമാർക്ക് പിന്നെ സമരം ചെയ്യാനാവില്ല. അർഹമായ വേതനം ലഭിക്കുന്നില്ലെങ്കിൽ മറ്റ് നിയമപരമായ മാർഗങ്ങൾ തേടുകയാണ് വേണ്ടത്.
രോഗികളുടെ ജീവൻ അപകടത്തിലാക്കി സമരത്തിനിറങ്ങാനാവില്ല. ഡോക്ടർമാരും നഴ്സുമാരും അഭിഭാഷകരും മറ്റും സമരം ചെയ്യാൻ പാടില്ലാത്ത ഗണത്തിൽ വരുന്നവരാണ്. ആവശ്യമെങ്കിൽ ജോലിസമയം കഴിഞ്ഞുവേണം സമരം നടത്താനെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിപ്രായപ്പെട്ടു.
ശമ്പളവർധനക്കായി സ്റ്റാഫ് നഴ്സുമാർ സമരം നടത്തുന്നതിനിടെ ഇവർക്ക് പകരം തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളടക്കമുള്ളവരെ നിയോഗിക്കുന്നതായി ആരോപിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശമുണ്ടായത്.സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി ഹരജി ആറാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.