തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ് നടൻ മധുപാൽ. ഭരണ മാറ്റത്തെ തുടർന്നാണ് രാജി. 2022 മാർച്ചിലാണ് ചെയർമാനായി ചുമതലയേറ്റത്. നാലുവർഷമാണ് കാലാവധി. 2023ൽ ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നു. ഇതനുസരിച്ച് 2027വരെ കാലാവധിയുണ്ട്. എന്നാൽ, രാഷ്ട്രീയ നിയമനമായതിനാൽ ഭരണം മാറുമ്പോൾ രാജിവെക്കുന്നതാണ് മര്യാദയെന്ന് മധുപാൽ പറഞ്ഞു.
നാലുവർഷ കാലയളവിൽ ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും നിരവധി പേർക്ക് സഹായം നൽകാനും സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. 4,000 രൂപയായിരുന്ന പെൻഷൻ 5,000 ആക്കി. 1,100 രൂപയായിരുന്ന കുടുംബ പെൻഷനും അവശത പെൻഷനും 1,600 ആക്കാൻ സർക്കാർ ഉത്തരവ് നേടി. 2026 ഏപ്രിലിൽ 4,600 പേർക്ക് 5,000 രൂപ വീതം പെൻഷനും 375 പേർക്ക് 1,600 രൂപ വീതം കുടുംബപെൻഷനും നാലുപേർക്ക് അവശത പെൻഷനും വിതരണം ചെയ്തു. വിവാഹ ധനസഹായം 25,000 രൂപയിൽനിന്ന് 50,000 ആക്കി. ഒന്നരലക്ഷമായിരുന്ന ചികിത്സ ധനസഹായം ഓരോ മൂന്നുവർഷം കൂടുമ്പോഴും രണ്ടുലക്ഷവും 10,000 രൂപയായിരുന്ന മരണാനന്തര സഹായം 25,000വും ആക്കി. സിനിമ ടിക്കറ്റിന്മേൽ ലഭിക്കുന്ന മൂന്നു രൂപ സെസ്സും അംഗങ്ങളിൽനിന്ന് പിരിക്കുന്ന അംശാദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.