തൊടുപുഴ: ഇതിനകം കേരളം കണ്ടത് 15 നിയമസഭ തെരഞ്ഞെടുപ്പുകൾ. ഒാരോ തവണയും അധികാരമേറിയ സർക്കാറുകളുടെ കൂടപ്പിറപ്പായിരുന്നു വിവാദങ്ങൾ. ആടിയുലഞ്ഞ മന്ത്രിസഭയിൽനിന്ന് ചിലർ പുറത്തേക്ക് തെറിച്ചു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ആ വിവാദങ്ങൾ വിധി നിർണയിച്ചപ്പോൾ തുടർഭരണമെന്ന സ്വപ്നം കെട്ടുപോയി. 1957ലെ ആദ്യ ഇ.എം.എസ് സർക്കാറിനെ മറിച്ചിട്ട വിമോചന സമരം മുതൽ പിണറായി സർക്കാറിെൻറ തിളക്കംകെടുത്തിയ സ്വർണക്കടത്തുവരെ പോയ മന്ത്രിസഭകൾ അഭിമുഖീകരിച്ച പ്രതിസന്ധികളിലൂടെ.....
1957 ഇ.എം.എസ് മന്ത്രിസഭ: ബാലറ്റിലൂടെ അധികാരത്തിൽവന്ന ലോകത്തിെല ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാർഷികബന്ധ ബില്ലിനും വിദ്യാഭ്യാസ ബില്ലിനുമെതിരായ വിമോചന സമരമായിരുന്നു. അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരെ നടന്ന വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 1959 ജൂലൈ 31ന് കേന്ദ്ര സർക്കാർ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതോടെ കേരളം രാഷ്ട്രപതി ഭരണത്തിലായി.
1960 പട്ടം താണുപിള്ള മന്ത്രിസഭ: കോൺഗ്രസും പി.എസ്.പിയും ഉൾപ്പെടുന്ന ഭരണമുന്നണിയിൽനിന്ന് മുസ്ലിംലീഗ് പിന്മാറിയതും തുടർന്ന് സി.എച്ച്. മുഹമ്മദ്കോയ സ്പീക്കർ സ്ഥാനം ഒഴിഞ്ഞതുമായിരുന്നു പ്രധാന സംഭവവികാസങ്ങൾ. 1962 സെപ്റ്റംബർ 25ന് പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
1965 ആർ. ശങ്കർ മന്ത്രിസഭ: മന്ത്രി പി.ടി. ചാക്കോ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്ന് അദ്ദേഹം രാജിവെച്ചു. 15 കോൺഗ്രസ് എം.എൽ.എമാർ പ്രത്യേക ബ്ലോക്കായി മാറുകയും തുടർന്ന് മന്ത്രിസഭക്കെതിരെ വന്ന അവിശ്വാസം പാസാകുകയും ചെയ്തു. 1964 സെപ്റ്റംബർ 10ന് നിയമസഭ പിരിച്ചുവിട്ടു.
1967 ഇ.എം.എസ് മന്ത്രിസഭ: കമ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നതയും അഴിമതി ആരോപണങ്ങളുമായിരുന്നു പ്രധാന വെല്ലുവിളികൾ. അഴിമതി ആരോപിക്കപ്പെട്ട ധനമന്ത്രി പി.കെ. കുഞ്ഞ് രാജിവെച്ചു. കെ.ആർ. ഗൗരിയമ്മയടക്കം നാല് മന്ത്രിമാർക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന പ്രമേയം പാസായതോടെ ഇ.എം.എസ് രാജിവെക്കുകയും 1969 നവംബർ ഒന്നിന് സി. അച്യുതമേനോൻ മുഖ്യമന്ത്രിയാകുകയും ചെയ്തു.
1970 സി. അച്യുതമേനോൻ മന്ത്രിസഭ: അടിയന്തരാവസ്ഥ കാലത്തിലൂടെയാണ് ഇൗ സർക്കാർ കടന്നുപോയത്.
1977 കെ. കരുണാകരൻ മന്ത്രിസഭ: രാജൻ കേസാണ് ഇൗ സർക്കാറിനെ താഴെയിറക്കിയത്. രാജെൻറ പിതാവ് ഇൗച്ചരവാര്യരുടെ പരാതിയിലെ ഹൈകോടതി വിധിയെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചു. എ.കെ. ആൻറണി മുഖ്യമന്ത്രിയായി.
1980 ഇ.കെ. നായനാർ മന്ത്രിസഭ: അഭിപ്രായ ഭിന്നതകളെത്തുടർന്ന് ഭരണമുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും (എസ്) കേരള കോൺഗ്രസ് മാണിയും മന്ത്രിമാരെ പിൻവലിക്കാൻ തീരുമാനിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട നായനാർ മന്ത്രിസഭ 1981 ഒക്ടോബർ 20ന് രാജിവെച്ചു. കരുണാകരൻ മുഖ്യമന്ത്രിയായി.
1982 കെ. കരുണാകരൻ മന്ത്രിസഭ: പഞ്ചാബ് പ്രസംഗത്തിെൻറ പേരിൽ ആർ. ബാലകൃഷ്ണപിള്ള, പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചുകൊടുത്ത് വിവാദത്തിലായ എം.പി ഗംഗാധരൻ, അഴിമതി ആരോപണത്തിൽ എൻ. ശ്രീനിവാസൻ എന്നീ മന്ത്രിമാരുടെ രാജിയായിരുന്നു പ്രധാന സംഭവവികാസങ്ങൾ.
1987 ഇ.കെ. നായനാർ മന്ത്രിസഭ: ലോക്ദളിലെ ഭിന്നതയെത്തുടർന്ന് മന്ത്രിയായി ഒരു മാസത്തിനകം എം.പി. വീരേന്ദ്രകുമാർ രാജിവെച്ചു. സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സർക്കാർ നേരിട്ട പ്രധാന വെല്ലുവിളി.
1991 കെ. കരുണാകരൻ മന്ത്രിസഭ: െഎ.എസ്.ആർ.ഒ ചാരക്കേസിൽ ചില പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചെന്ന ആരോപണത്തെച്ചൊല്ലി കോൺഗ്രസിൽ പോര് മൂർഛിക്കുകയും 1995 മാർച്ച് 16ന് കരുണാകരൻ രാജിവെക്കുകയും ചെയ്തു. എ.കെ. ആൻറണി മുഖ്യമന്ത്രിയായി.
1996 ഇ.കെ. നായനാർ മന്ത്രിസഭ: വിവാദങ്ങളെത്തുടർന്ന് എ.സി. ഷൺമുഖദാസ്, ബേബി ജോൺ, പി.ആർ. കുറുപ്പ്, നീലലോഹിതദാസൻ നാടാർ എന്നിവർ പല ഘട്ടങ്ങളിലായി രാജിവെച്ചു.
2001 എ.കെ. ആൻറണി മന്ത്രിസഭ: 2003 ഫെബ്രുവരിയിലുണ്ടായ മുത്തങ്ങ വെടിവെപ്പ് സർക്കാറിനെ പ്രതിരോധത്തിലാക്കി. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകൾക്കൊടുവിൽ 2004 ആഗസ്റ്റിൽ ആൻറണി രാജിവെക്കുകയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുകയും ചെയ്തു.
2006 വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ: സി.പി.എം ഒൗദ്യോഗിക വിഭാഗവുമായി പലപ്പോഴും ഏറ്റുമുട്ടലിെൻറ പാതയിലായിരുന്നു മുഖ്യമന്ത്രി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ശത്രുക്കളെയും മിത്രങ്ങളെയും നേടിക്കൊടുത്തു.
2011 ഉമ്മൻചാണ്ടി മന്ത്രിസഭ: സോളാർ കേസും ബാർകോഴക്കേസുമാണ് ഇൗ മന്ത്രിസഭയെ പിടിച്ചുലച്ച പ്രധാന വിവാദങ്ങൾ.
2016 പിണറായി വിജയൻ മന്ത്രിസഭ: ബന്ധുനിയമനം, മാർക്ക്ദാനം, ഉത്തരക്കടലാസ് ചോർച്ച, ശബരിമല സ്ത്രീ പ്രവേശം, മാവോവേട്ട, പ്രളയാനന്തര പുനർനിർമാണം, കസ്റ്റഡി മരണങ്ങൾ, സ്പ്രിൻക്ലർ ഇടപാട്, സ്വർണക്കടത്ത് തുടങ്ങിയ വിവാദങ്ങളാണ് പിണറായി സർക്കാർ നേരിട്ട പ്രധാന വെല്ലുവിളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.