കണ്ണൂർ: വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാവിലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോൺ, പാരാഗ്ലൈഡർ, ഹോട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ല കലക്ടർ അരുൺ കെ. വിജയന്റേതാണ് ഉത്തരവ്.
വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ എന്ന നിലക്കാണ് ചുറ്റളവ് കണക്കാക്കിയത്. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നും കലക്ടർ അറിയിച്ചു.
മുമ്പ് ഡ്രോൺ പറത്തുന്നതിനെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) പൊലീസിൽ പരാതി നൽകിയിരുന്നു. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ഉത്സവകാലങ്ങളിൽ പരസ്യപ്രചരണാർഥം ലേസർ ബീമുകൾ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ചാണ് പരാതി നൽകിയത്. ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 0484 2610001 നമ്പറിൽ അറിയിക്കണമെന്ന് ജനങ്ങളോട് സിയാൽ അധികൃതർ അഭ്യർഥിച്ചു.
ഉത്സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകർഷിക്കാൻ ലേസർ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാൻഡിങ്ങിന് ഭീഷണിയുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിപെടുത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിൽ ലേസർ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സിയാൽ മുന്നറിയിപ്പ് നൽകുന്നു.
മുമ്പ് ജമ്മുവിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് 'അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം റൂൾ -2021'ലെ ചട്ടങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലായം വിമാനത്താവള ഓപറേറ്റർമാർക്കും ജില്ല ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിരുന്നു. വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്താൻ നിരോധനമുണ്ട്. തുടർന്നുള്ള മേഖലകളിൽ ഡ്രോൺ പറത്തണമെങ്കിൽ ഡി.ജി.സി.എയുടെ പ്രത്യേക അനുമതി വേണം. ഇന്ത്യയിലേക്ക് ഡ്രോൺ ഇറക്കുമതി ചെയ്യാനും നിർമിക്കാനും കച്ചവടം നടത്താനും ഡി.ജി.സി.എ അനുമതി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.