സിദ്ദീഖിന്‍റെ ഭൗതിക ദേഹം എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനെത്തിച്ചപ്പോൾ

ചിരിമായാത്ത കണ്ണീരോർമയായി സിദ്ദീഖ്; അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദീഖിനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലിയർപ്പിക്കാനും എത്തുന്നത് സുഹൃത്തുക്കളും സിനിമമേഖലയിലെയും മറ്റ് വിവിധ തുറകളിലുള്ളവരുടെയും നീണ്ട നിര. രാവിലെ ഒൻപത് മണിയോടെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ച ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ആശുപത്രിയിൽ നിന്ന് നേരെ ഇവിടേക്കാണ് എത്തിച്ചത്.


Full View


സംവിധായകനും ആത്മസുഹൃത്തുമായ ലാൽ ഭൗതിക ശരീരത്തിന് അടുത്തുതന്നെ കണ്ണീരണിഞ്ഞ് ഇരുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി. നടൻ ടോവിനോ, ജയറാം തുടങ്ങിയവർ രാവിലെ തന്നെ എത്തിയിരുന്നു. മിമിക്രി കാലഘട്ടത്തിലെ സഹപ്രവർത്തകർ, കോളജിലും സ്കൂളിലും ഒപ്പം പഠിച്ചവർ, കുടുംബാംഗങ്ങൾ എന്നിവരും അവിടെയുണ്ടായിരുന്നു. സർക്കാറിന് വേണ്ടി എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു. കമീഷണർ കെ. സേതുരാമൻ ഉൾപ്പെടെ വലിയ പൊലീസ് സംഘവുമുണ്ടായിരുന്നു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ മമ്മൂട്ടി, ദുർഖർ സൽമാൻ, കലാഭവൻ അൻസാർ, ഹരിശ്രീ അശോകൻ, ജനാർദനൻ, സിബി മലയിൽ, കോട്ടയം നസീർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ്, ആലപ്പി അഷ്റഫ്, നിർമാതാവ് ഔസേപ്പച്ചൻ, ഗായകൻ അഫ്സൽ, മേയർ എം. അനിൽകുമാർ, രഞ്ജി പണിക്കർ, ഫാസിൽ, ഫഹദ് ഫാസിൽ, സൗബിൻ, ബി. ഉണ്ണികൃഷ്ണൻ, നടൻ സിദ്ദീഖ്, മകനും നടനുമായ ഷഹീൻ സിദ്ദീഖ്, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ, ഇടവേള ബാബു, സീനത്ത്, സിജോയ് വർഗീസ്, ബെന്നി പി. നായരമ്പലം, കമൽ, പ്രജേഷ് സെൻ തുടങ്ങിയവരൊക്കെ പൊതുദർശനം നടന്ന ഇൻഡോർ സ്റ്റേഡിയത്തിലെത്തി.

12 മണിയോടെ മൃതദേഹം കാക്കനാട് മനക്കക്കടവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും. 

Tags:    
News Summary - Director siddique last rituals -updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.